
തൃശൂർ: ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെതിരെ എൽഡിഎഫ് - യുഡിഎഫ് സ്ഥാനാർത്ഥികൾ. വിഭജനത്തിന്‍റെ രാഷ്ട്രീയമാണ് ഗോപാലകൃഷ്ണന്‍റേത്. ഗുരുവായൂരിലെ ജനങ്ങൾ ജാതിയല്ല ഗ്യാസാണ് ചോദിക്കുന്നതെന്നും എൽഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബർ പറഞ്ഞു. ഗുരുവായൂർ മതേതരമായ സ്ഥലമാണ്. ക്ഷേത്രത്തിന് തീ പിടിച്ചപ്പോൾ ക്രൈസ്തവ ദേവാലയത്തിൽ മണിയടിച്ചും മുസ്ലിം പള്ളിയിൽ ബാങ്ക് വിളിച്ചും ആളുകളെ വരുത്തി എല്ലാവരും ക്ഷേത്രത്തിലേക്ക് ചെല്ലണമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട സ്ഥലമാണിത്. സെക്യുലറിസത്തിന്‍റെ സുഗന്ധമുള്ള സ്ഥലത്ത് ഗോപാലകൃഷ്ണന്മാർ വർഗീയത ഛർദിച്ച് മലീമസമാക്കുകയാണെന്നും അക്ബർ വിമർശിച്ചു. ജാതി ചോദിക്കുന്നില്ല ഗോപാലകൃഷ്ണാ, ഗ്യാസ് തരൂ എന്നാണ് ജനങ്ങൾ പറയുന്നതെന്നും അക്ബർ പറഞ്ഞു.
ഗുരുവായൂരിൽ 48 ശതമാനത്തോളം ഹൈന്ദവ ജനസംഖ്യ ഉണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്-വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെ പോലും നിയമസഭയിലേക്ക് അയച്ചിട്ടില്ലെന്ന വിവാദ പരാമർശത്തിന് പിന്നാലെയാണ് ചാവക്കാട് ബി ഗോപാലകൃഷ്ണന്റെ വിവാദ ഫ്ലക്സ് ഉയർന്നത്. 1977 മുതൽ 2021 വരെയുള്ള ഗുരുവായൂരിലെ എംഎൽഎമാരുടെ പേരുകൾ നിരത്തിയാണ് ഗോപാലകൃഷ്ണൻ ഒരു മാറ്റം ആവശ്യപ്പെടുന്നത്. ഫ്ലക്സ് ഉയർന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ അതിരൂക്ഷ വിമർശനം ഉയർന്നു. കേസ് വന്നാൽ പേടിക്കില്ലെന്നും പെരുമാറ്റ ചട്ട ലംഘനം നടത്തിയിട്ടില്ല എന്നുമാണ് ഗോപാലകൃഷ്ണന്റെ വാദം.
തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തന്നെ തുടരുമെന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്. ഗുരുവായൂരിന്‍റെ ചരിത്രമാണ് ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുത്തക അവസാനിക്കണം. ഈ കുത്തക നിലനിൽക്കുന്നതിനാൽ വികസനമില്ല. ആ ബോർഡിൽ ഉണ്ട് എന്താണ് കുത്തകയെന്നും അത് ചട്ടലംഘനം അല്ലെന്നും ബി ഗോപാലകൃഷ്ണൻ അവകാശപ്പെട്ടു. ജയിക്കാൻ വേണ്ടി തന്നെയാണ് ഗുരുവായൂരിൽ മത്സരിക്കുന്നതെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ഗോപാലകൃഷ്ണനെതിരെ പരാതി നൽകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി സി എച്ച് റഷീദ് അറിയിച്ചു. ഹിന്ദു എംഎൽഎ പരാമർശത്തിൽ നേരത്തെ കേസ് എടുത്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടി അറിയിക്കാൻ ഹൈക്കോടതി രണ്ടു മാസം സമയം നൽകിയിട്ടുണ്ട്. പിന്നാലെയാണ് വിവാദ ഫ്ലക്സുമായി ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam