
ഷൊർണൂർ: യുഡിഎഫ് തരംഗം കേരളത്തില്‍ അങ്ങോളമിങ്ങോളം ആഞ്ഞടിച്ചപ്പോഴും ഷൊര്‍ണൂര്‍ എന്ന ഇടത് കോട്ട ഇളകാതെ കാത്ത് പി മമ്മിക്കുട്ടി. കോണ്‍ഗ്രസിലെ പി ഹരിഗോവിന്ദനെ 16,517 വോട്ടുകള്‍ക്കാണ് സിറ്റിംഗ് എംഎല്‍എ കൂടിയായ സിപിഎമ്മിലെ പി മമ്മിക്കുട്ടി പരാജയപ്പെടുത്തിയത്. മമ്മിക്കുട്ടി 70,583 വോട്ടുകള്‍ നേടിയപ്പോള്‍ ഹരിഗോവിന്ദന് 54,066 വോട്ടുകളും മൂന്നാം സ്ഥാനത്തുള്ള അഡ്വ. ശങ്കു ടി ദാസ് 33,264 വോട്ടുകളും നേടി.
രൂപീകരിച്ചത് മുതൽ ഇടതിനൊപ്പം മാത്രം നിന്നിട്ടുള്ള മണ്ഡലമാണ് ഷോർണൂർ നിയമസഭാ മണ്ഡലം. ഷൊർണ്ണൂർ, ചെർപ്പുളശ്ശേരി നഗരസഭകളും ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി, ചളവറ, നെല്ലായ, തൃക്കടീരി, വാണിയംകുളം, വെള്ളിനേഴി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പ് 2011ലായിരുന്നു നടന്നത്. കെഎസ് സലീഖയാണ് ഷോർണൂർ നിയമസഭ മണ്ഡലത്തിലെ ആദ്യ എംഎൽഎ. യുഡിഎഫ് സ്ഥാനാർത്ഥി ശാന്ത ജയറാമിനെയായിരുന്നു സലീഖ അന്ന് പരാജയപ്പെടുത്തിയത്. 2016 ൽ വീണ്ടും ഇടതുപക്ഷത്തിന്റെ പ്രതിനിധിയായി എംഎൽഎ പി.കെ ശശി അധികാരത്തിലേറി. 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ പി മമ്മിക്കുട്ടിയായിരുന്നു ഷോർണൂർ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയത്. ഇത്തവണ സിപിഎം വിട്ട പി കെ ശശി യുഡിഎഫ് സ്വതന്ത്രമായി അയല്‍ മണ്ഡലമായ ഒറ്റപ്പാലത്ത് മത്സരിച്ച് പരാജയം നേരിട്ടു.
ഓരോ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം വോട്ട്ശതമാനം ഉയർത്തിക്കൊണ്ടു വരുന്ന പ്രവണത ഷോർണൂർ നിയമസഭ മണ്ഡലത്തിൽ ഉണ്ടായിട്ടുണ്ട്. 2011 ൽ 13493, 2016 ൽ 24547, 2021ൽ 36674 എന്നിങ്ങനെയാണ് ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം. എന്നാല്‍ ഇത്തവണ ഭൂരിപക്ഷം കുറഞ്ഞു. മൂന്നുതവണയും രണ്ടാമതെത്തിയ കോൺഗ്രസിന് ഓരോതവണയും വോട്ട് കുറയുകയാണ് ചെയ്തത്. കോൺഗ്രസ് ഓരോ തവണയും വെവ്വേറെ സ്ഥാനാർഥികളെയായിരുന്നു മണ്ഡലത്തിൽ പരീക്ഷിച്ചുകൊണ്ടിരുന്നത്. എൻഡിഎയിൽ ബിഡിജെഎസും ബിജെപിയും ഇവിടെ മാറിമാറി മത്സരിച്ചിട്ടുണ്ട്. ഓരോ തവണയും നില മെച്ചപ്പെടുത്താൻ എൻഡിഎ മുന്നണിക്ക് സാധിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam