
കൊടുങ്ങല്ലൂർ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഒ.ജെ ജനീഷിന് വിജയം. 8308 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. ആകെ 65162 വോട്ടുകളാണ് ജെനീഷ് നേടിയത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി വി. ആർ സുനിൽകുമാർ 56854 വോട്ടുകളും, ട്വന്റി- 20 സ്ഥാനാർഥി വർഗീസ് ജോർജ് 23933 വോട്ടുകളും നേടി.
ഇടത് മണ്ഡലമെന്ന ഖ്യാതിയുണ്ടെങ്കിലും നേരത്തെ യുഡിഎഫിനെയും പിന്തുണച്ചിട്ടുള്ള മണ്ഡലമാണ് തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍. ഹാട്രിക് വിജയം തേടിയിറങ്ങിയ സിപിഐയിലെ വി.ആര്‍ സുനില്‍ കുമാറും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ ജനീഷും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊടുങ്ങല്ലൂരില്‍ ഇത്തവണ കടുത്ത മത്സരം ഉറപ്പായിരുന്നു. എന്‍ഡിഎയും മണ്ഡലത്തില്‍ നിര്‍ണായക ശക്തിയായി മാറിയിട്ടുണ്ട്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ പരിധിയില്‍ എല്‍ഡിഎഫ് ആധിപത്യം തുടര്‍ന്നപ്പോള്‍ പൊയ്യ, അന്നമനട, കുഴൂർ, മാള എന്നീ പഞ്ചായത്തുകളിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തിയിരുന്നു. മുമ്പ് സുനില്‍ കുമാറിന്‍റെ ഭൂരിപക്ഷങ്ങളില്‍ നിര്‍ണായകമായത് നഗരസഭ പരിധിയിലെ വോട്ടുകളായിരുന്നു. എന്നാല്‍ നഗരസഭയിലെ പല വാര്‍ഡുകളിലും ശ്രീനാരായണപുരം പോലെയുള്ള സ്ഥലങ്ങളിലും ബിജെപിക്ക് ഉറച്ച വോട്ടുകളുള്ളത് ഇടതുപക്ഷത്തെ ഭയപ്പെടുത്തി. മാത്രമല്ല, എന്‍ഡിഎയ്‌ക്ക് 30,000-ത്തോളം വോട്ടുകള്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഇവിടെ സമാഹരിക്കാന്‍ കഴിഞ്ഞതും എല്‍ഡിഎഫ്, യുഡിഎഫ് പാളയങ്ങളില്‍ ഞെട്ടലുണ്ടാക്കി.
കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും 20,000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം വി.ആര്‍ സുനില്‍ കുമാറിന് മണ്ഡലത്തിലുണ്ടായിരുന്നു. എങ്കിലും ത്രികോണ മത്സര പ്രതീതിയിലായിരുന്നു ഇത്തവണ കൊടുങ്ങല്ലൂരിലെ തെരഞ്ഞെടുപ്പ് മത്സരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam