
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എൽഡിഎഫിന് മികച്ച നേട്ടം ഉണ്ടാക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിൽ ബിജെപി ഒരു സീറ്റും നേടില്ലെന്നും എക്സിറ്റ് പോൾ സിപിഎമ്മിനെതിരായ അജണ്ടയുടെ ഭാഗമാണെന്നും ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്നും സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം തന്നെയാണെന്നും അദ്ദേഹം പരിഹസിച്ചു.
എക്സിറ്റ് പോൾക്ക് പിന്നില്‍ പ്രത്യേക താല്‍പര്യങ്ങളുണ്ടെന്ന് ഇ പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശാസ്ത്രീയമായ നിഗമനത്തിന്‍റെയോ ജനങ്ങളുടെ പൊതുവികാരങ്ങളെ നിരീക്ഷിച്ചോ അടിസ്ഥാനമാക്കിയല്ല എക്സിറ്റ് പോള്‍. ഇടതുപക്ഷ വിരുദ്ധ മനോഭാവം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനുള്ള രാഷ്ട്രീയ ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് ഇ പി വിമര്‍ശിച്ചു. കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'വടകര കൈവിടില്ല'; തോൽക്കണമെങ്കിൽ അട്ടിമറി നടക്കണമെന്ന് കെ കെ ശൈലജ
അതേസമയം, കണ്ണൂരിൽ ഇഞ്ചോടിഞ്ച് പോരാണമാണ് നടന്നതെന്ന് എം വി ജയരാജൻ പറഞ്ഞു. എൽഡിഎഫ് പൊരുതി ജയിക്കും. ആദ്യ രണ്ട് റൗണ്ടിൽ തന്നെ ഇടതിന് മേൽക്കൈ കിട്ടും. യുഡിഎഫിന് ശക്തികേന്ദ്രങ്ങളിൽ ക്ഷീണമുണ്ടാകുമെന്നും എം വി ജയരാജൻ പ്രതികരിച്ചു.