
തിരുവനന്തപുരം: ഗവർണറും സർക്കാരും തമ്മിലെ അസാധാരണപ്പോരായിരുന്നു രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ട് വർഷം ഉന്നതവിദ്യാഭ്യാസ രംഗത്തെ ഇളക്കിമറിച്ചത്. ചാൻസലർ പദവിയിൽ നിന്ന് രാജി ഭീഷണി മുഴക്കിയ ഗവർണറും, ഗവർണറെ മാറ്റാൻ ബിൽ കൊണ്ട് വന്ന സർക്കാരും ഒടുവിൽ സമവായ സൂചന നൽകുമ്പോഴും തർക്കങ്ങൾ തീർന്നിട്ടില്ല. 8 സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല.
ഉന്നതവിദ്യാഭ്യാസ രംഗത്തെ സർക്കാർ ഇടപെടൽ മൂലം ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണർ രാജിക്കൊരുങ്ങുന്നത് സംസ്ഥാന ചരിത്രത്തിലാദ്യമായിരുന്നു. മുഖ്യമന്ത്രിയെ ഗവർണർ വെല്ലുവിളിച്ചതിനും കാരണം സർവകലാശാല വിവാദങ്ങളാണ്. ഗവർണറുടെ വെല്ലുവിളി സ്വീകരിച്ച് ആർഎസ്എസ് ബന്ധമടക്കം പറഞ്ഞ് മുഖ്യമന്ത്രിയും തിരിച്ചടിച്ചതോടെ സംസ്ഥാനമെത്തിയിരുന്നത് അസാധാരണ പ്രതിസന്ധിയിലാണ്. കെടിയു വി സി ഡോ. രാജശ്രീയെ പുറത്താക്കിയ സുപ്രീംവിധി ആയുധമാക്കി ഭൂരിപക്ഷം വിസിമാരെയും പുറത്താക്കാൻ വരെ രാജ്ഭവൻ നടപടി തുടങ്ങിയിരുന്നു. വിസിമാരുടെ താൽക്കാലിക നിയമനങ്ങളിൽ സർക്കാറിനെ ഗവർണർ വെട്ടി. ഗവർണർ ചുവപ്പ് കാർഡ് നൽകിയ വിസിമാർക്കൊപ്പമായിരുന്നു അന്ന് സർക്കാർ നിന്നത്. ഒടുവിൽ രണ്ടും കല്പിച്ച് ചാൻസിലരെ മാറ്റാനും വി സി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനും ബില്ലുകൾ പാസാക്കി.
പൊരിഞ്ഞ പോരിനൊടുവിൽ കശ്മീർ വിഭവങ്ങൾ വരെ രാജ്ഭവനിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് അയക്കുന്നത് വരെ സമവായമെത്തി. താൽക്കാലിക വിസി നിയമനങ്ങളിലെ ഗവർണറുടെ തീരുമാനങ്ങൾ കോടതി തടഞ്ഞതാണ് വിട്ടുവീഴ്ചക്ക് രാജ്ഭവനെ പ്രേരിപ്പിച്ചു. താൽക്കാലിക വി സി നിയമനങ്ങളുടെ പേര് തരാൻ സർക്കാറിനോട് ഗവർണർ ആവശ്യപ്പെടുന്നിടത്ത് വരെ എത്തി സമവായം. പക്ഷെ അപ്പോഴും ചാൻസിലർ, സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടുന്നതിൻ്റെ ഒരു സൂചനയും ഗവർണർ നൽകുന്നില്ല.
മന്ത്രിമാരുടെയടക്കം ബന്ധുക്കളുടെ നിയമനപരമ്പരകൾ ഇക്കാലങ്ങളിൽ പലവട്ടം ഉയർന്നു. സ്ഥിരം വിസി-പ്രിൻസിപ്പൽ നിയമനങ്ങളിൽ സർക്കാർ താല്പര്യമെടുക്കുന്നതേയില്ല. 8 സർവ്വകലാശാലകളിൽ സ്ഥിരം വിസിമാരില്ല. 66 സർക്കാർ കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരില്ല. പ്രോഗ്രസ് കാർഡിലെ നെഗറ്റീവ് മാർക്കുകൾക്കിടയിൽ ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രധാന പോസിറ്റീവ് മാർക്ക് കേരള സർവകലാശാലക്ക് കിട്ടിയ നാക് എ പ്ലസ് പ്ലസ് ഗ്രേഡാണ്. സ്വാകര്യ വൽക്കരണത്തിനും സ്വകാര്യ- ഡീംഡ് സർവകലാശാലകൾക്കും പരവതാനി വിരിക്കാൻ കാലങ്ങളായുള്ള ഇടത് നയംമാറ്റം കൂടി പ്രഖ്യാപിച്ചാണ് സർക്കാർ മൂന്നാം വർഷത്തിലേക്ക് നീങ്ങുന്നത്.