പിണറായി സർക്കാർ കമ്മീഷൻ സർക്കാരാണെന്നും കെ സുധാകരൻ വിമര്‍ശിച്ചു. സംസ്ഥാനത്തെ പൊലീസ് നിഷ്ക്രിയം എന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: അരിക്കൊമ്പൻ അരിയും ചക്കക്കൊമ്പൻ ചക്കയും ചാമ്പുമ്പോൾ പിണറായി വിജയന്‍ കേരളത്തെ തന്നെ ചാമ്പുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പിണറായി സർക്കാർ കമ്മീഷൻ സർക്കാരാണെന്നും കെ സുധാകരൻ വിമര്‍ശിച്ചു. സംസ്ഥാനത്തെ പൊലീസ് നിഷ്ക്രിയം എന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി. ഡോ. വന്ദന കൊലക്കേസും താനൂർ ബോട്ട് അപകടവും ഇതിന് തെളിവാണെന്നാണ് കെ സുധാകരന്‍റെ വിമർശനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡോ. വന്ദനയുടെ കൊലപാതകത്തിന് കാരണം പൊലീസ് വീഴ്ച്ചയാണ്. ഇതുപോലെ പൊലീസ് നിഷ്ക്രിയമായ കാലം വേറെയില്ല. താനൂരിൽ നടന്നതും സർക്കാർ വീഴ്ച്ചയാണ്. ബോട്ട് അപകടത്തിന് ഉത്തരവാദി സർക്കാർ തന്നെയാണെന്നും കെ സുധാകരന്‍ ആരോപിച്ചു. അരി ചാമ്പാന്‍ അരിക്കൊമ്പൻ, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പൻ, കേരളത്തെ തന്നെ ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ ഒന്നൊരു ട്രോള്‍ കണ്ടു. തമാശയിലാണ് ട്രോള്‍ വന്നതെങ്കില്‍ അത് യാഥാര്‍ത്ഥ്യമല്ലേ എന്നായിരുന്നു സമര വേദിയിലെ സുധാകരന്‍റെ ചോദ്യം. എല്ലായിപ്പോഴും ഐക്യ ജനാധിപത്യ മുന്നണി സമാധാനത്തിന്‍റെ പാത സ്വീകരിക്കുമെന്ന് കരുതരുത്. പ്രകോപിതരായ ജനങ്ങള്‍ക്കൊപ്പം അത്തരമൊരു സമര മുഖത്തിന് നേതൃത്വം നല്‍കാനും ഐക്യ ജനാധിപത്യ മുന്നണിക്ക് സാധിക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാന സർക്കാർ ജനദ്രോഹ സർക്കാറായി മാറി എന്നായിരുന്നു വി ഡി സതീശന്‍റെ വിമർശനം. ഏറ്റവും കൂടുതൽ ജപ്തി നടന്നത് പിറണായി സർക്കാറിന്‍റെ കാലത്ത് ആണെന്നും നെൽ കർഷകർക്ക് നെല്ലിന്‍റെ പണം പോലും നൽകിയില്ലെന്നും സതീശൻ വിമർശിച്ചു.