
പത്തനംതിട്ട: നറുക്കെടുപ്പിലൂടെ ബിജെപി ഭരണത്തിലെത്തിയ നാരങ്ങാനം പഞ്ചായത്തിൽ അവിശ്വാസം പാസായി. ബിജെപിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ എൽഡിഎഫ് പിന്തുണച്ചു. കോൺഗ്രസിനും ബിജെപിക്കും ആറ് വീതം അംഗങ്ങളും സിപിഎമ്മിന് രണ്ടുപേരും ആണ് പഞ്ചായത്ത് ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. രണ്ട് സിപിഎം പ്രതിനിധികളും കോൺഗ്രസ് അവിശ്വാസത്തെ പിന്തുണച്ചു. ഒരു മാസത്തിനുശേഷമാണ് പുതിയ അധ്യക്ഷന്മാരെ തിരഞ്ഞെടുക്കുക. നിലവിൽ നറുക്കെടുപ്പിലൂടെ ബിജെപിക്ക് പ്രസിഡന്‍റ് സ്ഥാനവും കോൺഗ്രസിന്റെ വൈസ് പ്രസിഡൻ്റ് സ്ഥാനവും കിട്ടിയിരുന്നു.
തിരുവനന്തപുരം കോർപ്പറേഷനിൽ നടക്കാതെ പോയത് പത്തനംതിട്ട നാരങ്ങാനത്ത് യാഥാർത്ഥ്യമായി. സിപിഎം പിന്തുണയിൽ ബിജെപി ഭരണസമിതിയെ കോൺഗ്രസ് പുറത്താക്കി. കോൺഗ്രസ് അവിശ്വാസത്തെ സിപിഎം പിന്തുണച്ചതോടെയാണ് പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായത്. കോൺഗ്രസിനും ബിജെപിയും ആറു വീതം അംഗങ്ങളും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണ് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. കക്ഷിനില ഒപ്പത്തിനൊപ്പമുള്ള പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ആയിരുന്നു ബിജെപി ഭരണത്തിലേറിയത്. അവിശ്വാസം പാസായത് രാഷ്ട്രീയ പ്രത്യാരോപണങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎം അംഗങ്ങൾ പിന്തുണച്ചതോടെ ബിജെപി ഭരണം താഴെ പോയി. മോശം ഭരണം ഒഴിവാക്കാൻ സിപിഎം പിന്തുണ വാങ്ങിയെന്നാണ് കോൺഗ്രസ് ന്യായീകരണം. രാജ്യത്ത് ആകെയുള്ള കൂട്ടുകെട്ട് നാരങ്ങാനം പഞ്ചായത്തിൽ പരസ്യമായി എന്ന് ബിജെപി പരിഹാസം. കോൺഗ്രസിലെ പിന്തുണച്ചതിൽ കാര്യമായി പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു സിപിഎം അംഗം. പിന്നാലെ ഓടിയ മാധ്യമപ്രവർത്തകർക്ക് ഒറ്റവരിയിൽ വിശദീകരണം. അവിശ്വാസപ്രമേയം പാസായെങ്കിലും ഒരു മാസത്തിനുശേഷം വീണ്ടും അധ്യക്ഷസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. കോൺഗ്രസ് സിപിഎം കൂട്ടുകെട്ട് വേർപിരിഞ്ഞാൽ വീണ്ടും നറുക്കെടുപ്പിലേക്ക് മറ്റും പോകേണ്ടിവരും. പഞ്ചായത്തിൽ ഭരണ പ്രതിസന്ധിയുടെ നാളുകളാണോ ഇനി വരാൻ പോകുന്നതെന്നാണ് നാട്ടുകാരുടെ ആശങ്ക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam