
കോഴിക്കോട് : മുസ്ലിം ലീഗ് പോഷകസംഘടനകളിലെ അഴിച്ചുപണിയിൽ മുതിര്‍ന്ന നേതാക്കൾക്കിടയിൽ മുറുമുറുപ്പ്. ഇ ടി മുഹമ്മദ് ബഷീറും മുഈനലി തങ്ങളും ഭാരവാഹി തെരഞ്ഞെടുപ്പിലെ അഭിപ്രായ വ്യത്യാസമറിയിച്ചു. നിലവിലുള്ള ഭാരവാഹികൾ പോലും അറിയാതെയാണ് പുതിയ യൂത്ത് ലീഗ് കമ്മറ്റിയെ പ്രഖ്യാപിച്ചതെന്നാണ് വിവരം. 'പേയ്മെന്റ് സീറ്റ്' വിതരണമുണ്ടായെന്നാണ് വ്യാപകമായി ഉയരുന്നു ആക്ഷേപം. എംഎസ്എഫിന്റെ ഭാരവാഹിയാക്കിയത് ഒരു പ്രവാസി വ്യവസായിയെയാണെന്നതടക്കം വിമര്‍ശനമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതോടൊപ്പം നേരത്തെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സികെ സുബൈറിനെ വീണ്ടും യൂത്ത് ലീഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇയാളെ നേരത്തെ ഫണ്ട് തിരിമറിയിൽ സസ്പെൻഡ് ചെയ്തിരുന്നു. ഇത് മറികടന്നാണ് ദേശീയ നേതൃത്വത്തിൽ പദവി നൽകിയത്.
എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ആയി ചുമതലയേറ്റ കോഴിക്കോട് സ്വദേശി കാസിം പ്രവാസി വ്യവസായിയാണ്. എംഎസ് എഫിന്റെ ഏതെങ്കിലും കമ്മറ്റിയിൽ പോലും ഇയാൾ അംഗമായിരുന്നില്ലെന്നാണ് വിമര്‍ശനം. ചെന്നൈയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിന്‍റേതാണ് ഭാരവാഹികളിലെ തീരുമാനം. കേരളത്തിൽ നിന്നുള്ള അഡ്വ.വി.കെ.ഫൈസൽ ബാബുവിനെ യൂത്ത് ലീഗ് ജനറൽ ദേശീയ ജനറൽ സെക്രട്ടറിയായും ടി.പി.അഷറഫലിയെ ഓർഗനൈസിംഗ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. മലയാളിയായ അഹമ്മദ് സാജുവാണ് എംഎസ്എഫ് ദേശീയ പ്രസിഡന്‍റ്. യോഗത്തിൽ കേരളത്തിൽ നിന്നുള്ള മുതിര്‍ന്ന നേതാക്കളിൽ പലരും പങ്കെടുത്തിരുന്നില്ല.
ബുദ്ധിജീവികളേയും സാംസ്കാരിക നായകരേയും ഉൾപ്പെടുത്തി മതസൗഹാർദ സദസുകൾ സംഘടിപ്പിക്കുമെന്ന് മുസ്ലീം ലീഗ്
രാജ്യത്തെ ആറ് തലസ്ഥാന നഗരങ്ങളിൽ ബുദ്ധിജീവികളേയും സാംസ്കാരിക നായകരേയും ഉൾപ്പെടുത്തി മതസൗഹാർദ സദസുകൾ സംഘടിപ്പിക്കുമെന്ന് മുസ്ലീം ലീഗ്. രാജ്യം അപകടത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ സൗഹാർദത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കേണ്ട ഉത്തരവാദിത്തം ലീഗ് ഏറ്റെടുക്കുകയാണെന്ന് ദേശീയ പ്രസിഡന്‍റ് ഖാദർ മൊയ്തീൻ പറഞ്ഞു. ആരാധനാലയ സംരക്ഷണ നിയമം കൃത്യമായി പാലിക്കാൻ വിവിധ സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണം, സെൻസസ് കണക്കെടുപ്പിന് സംസ്ഥാന സർക്കാരുകൾക്ക് കൂടി അധികാരം നൽകുന്ന നിലയിൽ നിയമഭേദഗതി കൊണ്ടുവരണം തുടങ്ങിയ പ്രമേയങ്ങളും യോഗം പാസാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam