
കോഴിക്കോട്; 90 വര്‍ഷത്തെ ചരിത്രമുള്ള ചന്ദ്രിക ആഴ്ചപതിപ്പിന് മരണമൊഴി.സാമ്പത്തിക പ്രതിസന്ധി മൂലം ആഴ്ചപതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തുന്നു.ഡയറകടര്‍ ബോര്‍ഡ് ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കി.പി.എം.എ.സമീറാണ് ഡയറക്ടര്‍ ബോര്‍ഡിനു വേണ്ടി നോട്ടീസ് പുറത്തിറക്കിയത്.നോട്ടീസില്‍ പറയുന്നത്....
'ഏറെ പ്രതിസന്ധികള്‍ക്കിടയിലും വായനക്കാര്‍ക്ക് ചന്രിക ദിനപത്രം നിത്യമായും കൃത്യമായും ഉറപ്പുവരുത്തുന്നതിന് മാനേജ്മെന്‍റ് പ്രതിജ്ഞാബദ്ധമാണ്.എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനാവശ്യമായ ചെലവുചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കുകയാണ്.ഇതിന്‍റെ ഭാഗമായി പിരിയോഡിക്കല്‍സ് വിഭാഗം നിര്‍ത്തുകയാണ്. ഈ വിഭഗത്തില്‍ ജോലി ചെയ്തിരുന്നവര്‍ എക്സിറ്റ് സ്കീം പ്രയോജനപ്പെടുത്തണം'
ചന്ദ്രിക പ്രസിദ്ധീകരണങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ലീഗിനെ കടന്നാക്രമിച്ച് ജലീല്‍
ലീഗ് മുഖപത്രമായ ചന്ദ്രികയുടെ പിരീയോഡിക്കല്‍ വിഭാഗം നിര്‍ത്താന്‍ പോകുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മുന്‍ മന്ത്രി കെടി ജലീലില്‍. ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിള ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്താന്‍ മാനേജ്‌മെന്റ് തീരുമാനമെടുത്തെ പശ്ചാത്തലത്തിലാണ് കെടി ജലീലിന്റെ പ്രതികരണം. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ച സമയവും ഊര്‍ജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കില്‍ ഇന്നീ ഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ലെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കെടി ജലീലിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം
ആറു വര്‍ഷം ഭരണത്തില്‍ നിന്ന് വിട്ടു നിന്നപ്പോഴേക്ക് ചന്ദ്രിക ആഴ്ചപ്പതിപ്പും മഹിളാ ചന്ദ്രികയും ഗള്‍ഫ് ചന്ദ്രികയും നിര്‍ത്തേണ്ടി വന്നെങ്കില്‍ പത്തു വര്‍ഷം ഭരണമില്ലാതെ പോയാല്‍ ലീഗിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തേണ്ടി വരുമോ? ലീഗുകാരെ, എന്നെ രാഷ്ട്രീയമായി ഇല്ലാതാക്കന്‍ ശ്രമിച്ച സമയവും ഊര്‍ജ്ജവും പണവും ചന്ദ്രികക്ക് ചെലവാക്കിയിരുന്നെങ്കില്‍ ഇന്നീഗതി ആ പത്ര സ്ഥാപനത്തിന് വരുമായിരുന്നില്ല. എന്നെ തെറി വിളിക്കുന്ന ലീഗ് സൈബര്‍ വീരന്‍മാര്‍ സ്വന്തം പ്രസ്ഥാനത്തിന്റെ മൂന്ന് പ്രസിദ്ധീകരണങ്ങള്‍ പുനസ്ഥാപിക്കാന്‍ ആവുന്നത് ചെയ്യുക. എന്റെ പിന്നാലെക്കൂടി സമയം കളയണ്ട. എന്നെ നിങ്ങള്‍ക്കൊരു ചുക്കും ചെയ്യാന്‍ കഴിയില്ല.
ഇന്ത്യൻ മാധ്യമരംഗത്തേക്കും അദാനി വരുന്നു; വാർത്താ ചാനലുകളിലും പത്ര മാധ്യമങ്ങളിലും നിക്ഷേപം നടത്തും
അദാനി ഗ്രൂപ്പിന്റെ നെടുംതൂണായ ഗൗതം അദാനി മാധ്യമ രംഗത്ത് നിക്ഷേപം വർധിപ്പിക്കാൻ ഒരുങ്ങുന്നു. പ്രാദേശിക ടിവി, പ്രിന്റ് മാധ്യമങ്ങളിലേക്ക് നിക്ഷേപം വർധിപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരിട്ടറിയുന്ന ചിലരെ ഉദ്ധരിച്ച് ദേശീയ ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 59 കാരനായ അദാനി കാലൂന്നാൻ ശ്രമിക്കുന്ന പുതിയ സെക്ടറാണ് മാധ്യമലോകം. മുകേഷ് അംബാനിയെ പോലെ തന്നെ ഈ മേഖലയിലേക്ക് കടക്കുകയാണ് അദാനിയും എന്നാണ് ഈ റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്.
കഴിഞ്ഞ മാസമാണ് അദാനി എന്റർപ്രൈസസിന് കീഴിൽ എഎംജി മീഡിയ നെറ്റ്‌വർക്ക് എന്ന പുതിയ സ്ഥാപനം ആരംഭിച്ചത്. പ്രസിദ്ധീകരണം, പരസ്യം, പ്രക്ഷേപണം, ഉള്ളടക്ക വിതരണം തുടങ്ങി വിവിധ മേഖലകളിലേക്കാണ് ഈ സ്ഥാപനം പ്രവർത്തനം ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിൽ അദാനി മീഡിയ വെഞ്ച്വേർസ് ലിമിറ്റഡ്, ക്വിന്റിലിയൺ ബിസിനസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി വാങ്ങാൻ തീരുമാനിച്ചിരുന്നു. ബ്ലൂംബെർഗ് എൽപിയുടെ ഇന്ത്യൻ പങ്കാളിയാണ് ക്വിന്റിലിയൺ ബിസിനസ് മീഡിയ.
ഈ വർഷം മാത്രം അദാനി എന്റർപ്രൈസസിന്റെ ഓഹരി മൂല്യം 32 ശതമാനത്തോളം ഉയർന്നിരുന്നു. സെൻസെക്സ് ഈ ഘട്ടത്തിൽ 4.4 ശതമാനം താഴേക്ക് പോയി. പ്രാദേശിക തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങളെ ഏറ്റെടുത്ത് മുന്നോട്ട് പോകാനാവും അദാനി ഗ്രൂപ്പ് ശ്രമിക്കുകയെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam