
തിരുവനന്തപുരം: പലസ്തീൻ വിഷയത്തിൽ ലീഗിന് കൃത്യമായ നിലപാടുണ്ടെന്നും സിപിഎം ക്ഷണിച്ചതിന് നന്ദിയെന്നും മുസ്ലിം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടി. സിപിഎം നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യറാലിയിൽ ലീഗ് പങ്കെടുക്കില്ലെന്ന ഔദ്യോഗിക അറിയിപ്പിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യുഡിഎഫിന്റെ ഒരു കക്ഷി എന്ന നിലയിൽ സാങ്കേതികമായി റാലിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ വിഷയത്തിൽ കേരളത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്നണിയുടെ ഭാഗം ആയതുകൊണ്ട് മാത്രമാണ് പങ്കെടുക്കാത്തതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കെ സുധാകരന് മറുപടി ലീഗ് സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ രാഷ്ട്രീയ വിവാങ്ങൾക്കും അതീതമായി എല്ലാവരും പലസ്തീൻ ജനതക്ക് പിന്തുണ കൊടുക്കണം. പലസ്തീൻ വിഷയത്തിൽ ആരു റാലി നടത്തിയാലും പിന്തുണച്ചാലും സ്വാഗതം ചെയ്യണം പിന്തുണക്കണം എന്നാണ് ഇടി പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. സിപിഎം റാലി നടത്തുന്നതിൽ സന്തോഷമാണുള്ളത്. ലീഗ് പങ്കെടുക്കാത്തത്തിൽ കുറ്റം കാണേണ്ട കാര്യം ഇല്ല. സിപിഎം റാലിയിൽ മത സംഘടനകൾ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് ലീഗില്ലെന്ന് കുഞ്ഞാലിക്കുട്ടി
അതേസമയം, പലസ്തീൻ വിഷയത്തിൽ യോജിക്കാവുന്ന മുഴുവൻ സംഘടനകളെയും ഒരുമിച്ച് അണിനിരത്താനാണ് സിപിഎം തീരുമാനം. വ്യക്തമായ നിലപാടില്ലാത്തതിനാൽ പ്രക്ഷോഭങ്ങളിൽ കോൺഗ്രസിനെ സഹകരിപ്പിക്കില്ല. തീവ്ര നിലപാടുള്ള മുസ്ലീംസംഘടനകളേയും മാറ്റി നിർത്തും. പ്രശ്നത്തിൽ മുസ്ലീംലീഗ് നിലപാട് ശരിയെന്ന വിലയിരുത്തലും ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായി.
കോഴിക്കോട് സെമിനാറിൽ ലീഗ് പങ്കെടുത്താലും ഇല്ലെങ്കിലും അവരെ ക്ഷണിച്ചത് ശരിയായ തന്ത്രമാണെന്നും സിപിഎം വിലയിരുത്തുന്നു. ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി യോഗവും ഈ വിഷയം ചർച്ചചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംസ്ഥാന സമിതിയുടെ അജണ്ടയിലുണ്ട്.
സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാര്‍; ക്ഷണം നിരസിച്ച് ലീഗ്, പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam