ശബരിമല ശ്രീകോവിലിൽ ചോർച്ച; ദ്വാരപാലക ശില്പങ്ങള്‍ നനയുന്നു

Published : Jul 26, 2022, 11:10 AM ISTUpdated : Jul 26, 2022, 12:37 PM IST
ശബരിമല ശ്രീകോവിലിൽ ചോർച്ച; ദ്വാരപാലക ശില്പങ്ങള്‍ നനയുന്നു

Synopsis

  സ്വർണ്ണം പൊതിഞ്ഞ ഭാഗത്തെ ചോര്‍ച്ചയിലൂടെ വെള്ളം കഴുക്കോലിലൂടെ  ദ്വാരപാലക ശില്പങ്ങളിൽ വീഴുന്നതായാണ്  കണ്ടെത്തിയത്.

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്‍റെ  ശ്രീകോവിലിൽ ചോർച്ച കണ്ടെത്തി.  സ്വർണ്ണം പൊതിഞ്ഞ ഭാഗത്തെ ചോര്‍ച്ചയിലൂടെ വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്പങ്ങളിൽ വീഴുന്നതായാണ്  കണ്ടെത്തിയത്.

ശ്രീകോവിലിന്റെ വലതുഭാഗത്തുള്ള കഴുക്കോലിലൂടെ  താഴേക്ക്   ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശില്പങ്ങളിലേക്കാണ് വെള്ളം പതിക്കുന്നത്. മുകളിലുള്ള സ്വർണ്ണപ്പാളികൾ ഇളക്കിയാൽ മാത്രമേ ചോർച്ചയുടെ തീവ്രത മനസ്സിലാക്കാൻ കഴിയു. വിഷുജക്ക് നട തുറന്നപ്പോൾ തന്നെ  നേരിയതോതിൽ ചോർച്ചയുള്ളത്  മരാമത്ത് ഉദ്യോഗസ്ഥർ  ദിവസം ബോർഡിനെ അറിയിച്ചിരുന്നു.മാസപൂജ സമയത്ത് ഭക്തജന തിരക്കായിരുന്നതിനാൽ അറ്റകുറ്റപ്പണികൾ നടന്നില്ല. ഇതിനിടെ സ്പോൺസർമാരുടെ സഹായത്തോടെ നവീകരിക്കാൻ പദ്ധതിയിട്ടു. എന്നാൽ സ്പോൺസർമാരെ ഒഴിവാക്കി ദേവസ്വം ബോർഡ് തന്നെ  പണി പൂർത്തിയാക്കാൻ ആയിരുന്നു  അന്തിമ തീരുമാനം.ശ്രീകോവിലിൽ സ്വർണ്ണപ്പാളികൾ  ഉള്ളതിനാൽ പൊളിച്ചുള്ള പരിശോധനയ്ക്ക്  ഹൈക്കോടതിഅനുമതി വേണം. ഈ സാഹചര്യത്തില്‍ ചോർച്ചയടക്കം ചൂണ്ടികാട്ടി ദേവസ്വം ബോർഡ്‌ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

തന്ത്രിയുടെയും  തിരുവാഭരണം കമ്മീഷണറുടെയും  നിർദ്ദേശം കൂടി കണക്കിലെടുത്താവും   ബോർഡ് തുടർനടപടികൾ സ്വീകരികുക.. അടുത്തമാസം  നിറപുത്തിരിക്ക് നട തുറക്കുമ്പോൾ  തന്ത്രി മഹേഷും മോഹനര്, എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീകോവിൽ പ്രാഥമിക പരിശോധന നടത്തും. അതിവേഗത്തിൽ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശ്രീകോവിലിലെ തടികൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്

ശബരിമല വിർച്വൽ ക്യു നടത്തിപ്പ് ഇനി ദേവസ്വം ബോർഡിന് 

ശബരിമല തീർത്ഥാടകർക്കായി പൊലീസ് ആവിഷ്ക്കരിച്ച വിർച്വൽ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ചേർന്ന ഉന്നതതല യോഗമാണ് നിർണായക തീരുമാനം എടുത്തത്. അതേസമയം, വിർച്വൽ ക്യൂ നിയന്ത്രണത്തിലും തീർത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പൊലീസ് സഹായം തുടരും. നിലവിൽ വിർച്വൽ ക്യൂ കൈകാര്യം ചെയ്യുന്നത് പൊലീസാണ്. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ, പൊലീസിന് വിർച്വൽ ക്യൂ കൈകാര്യം ചെയ്യാനുള്ള അധികാരമില്ലെന്ന് കോടതി വിമർശിച്ചിരുന്നു.

Read Also; പമ്പയാറ്റിൽ ഇക്കുറി ആവേശം വാനോളം ഉയരും, ഉതൃട്ടാതി വള്ളംകളിയും വള്ളസദ്യയും വിപുലമായി നടത്താൻ തീരുമാനം

വിർച്വൽ ക്യൂ നടത്തിപ്പിനായി ദേവസ്വം ബോർഡ് പ്രത്യേക സംവിധാനം ഒരുക്കും. ഇതിനായി ഐടി വിഭാഗം ശക്തിപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോ‍ഡ് ഉദ്യോഗസ്ഥർക്ക് പരിശീലനം പൊലീസ് നൽകും. ആവശ്യമെങ്കിൽ താൽക്കാലിക സാങ്കേതിക സഹായവും നൽകും. 

ഉത്സവ സീസണുകളിൽ 11 കേന്ദ്രങ്ങളിൽ പൊലീസ് നടപ്പാക്കി വരുന്ന സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ ഇനി മുതൽ ദേവസ്വം ബോർഡ് ഏറ്റെടുത്ത് നടത്തും. അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം പൊലീസ് ഏർപ്പാടാക്കാനും ധാരണയായി. അതേസമയം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രവും സ്പോട്ട് ബുക്കിംഗ് കേന്ദ്രവും തുടരും. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനപാലനത്തിന് ഭീഷണികളുണ്ടായാലും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന്  പൊലീസിന്റെ നിയന്ത്രണം കൂടി ആവശ്യമുണ്ടെന്ന് യോഗം വിലയിരുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ , ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് തുടങ്ങിയവർ പങ്കെടുത്തു.

Read Also; ഈ ക്ഷേത്രത്തിലേക്ക് സമർപ്പിക്കേണ്ടത് പൂക്കളോ, ചന്ദനത്തിരിയോ ഒന്നുമല്ല, പകരം പ്ലാസ്റ്റിക്!

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ തെളിവുകൾ, ജാമ്യഹർജിയിൽ ഇന്ന് വാദം; എസ്ഐടി റിപ്പോർട്ടും കോടതിയിൽ എത്തും