
തിരുവനന്തപുരം:പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പരാജയമാണെന്ന് ബോദ്ധ്യമാകുകയും ലോകത്തെ മറ്റ് ഭരണാധികാരികള്‍ അതില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ നടപ്പിലാക്കി 10 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി പിന്‍വലിക്കുവാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സമരസമിതി ജനറല്‍ കണ്‍വിനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ പറഞ്ഞു. പുനഃപരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുവാന്‍ പോലും തയ്യാറാകാത്തത് ധിക്കാരപരമായ മനോഭാവമായാണ് ജീവനക്കാര്‍ കാണുന്നത്. അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ മറ്റ് ഭരണാധികാരികള്‍ക്ക് മാതൃകയായ കേരള സര്‍ക്കാര്‍, ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സേവന-വേതന വിഷയങ്ങളില്‍ അത്യന്തം ഇടതുപക്ഷ വിരുദ്ധമായ നയമാണ് പിന്തുടരുന്നത്. സര്‍ക്കാരിന്‍റെ മറ്റ് സാമ്പത്തിക ചെലവുകള്‍ക്ക് ഒരു കുറവും വരുത്തുന്നില്ല എന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ബാദ്ധ്യത ജീവനക്കാര്‍ മാത്രം അനുഭവിക്കണം എന്നുള്ള നിലപാടാണ് സര്‍ക്കാരിനുളളത്. ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതമായി മാസാമാസം കോടിക്കണക്കിന് രൂപയാണ് ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കപ്പെടുന്നത്. കേരളത്തിന്റെ വികസന - സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗി ക്കേണ്ട രൂപയാണ് ഒരു സുരക്ഷിതത്വവുമില്ലാത്ത കോര്‍പ്പറേറ്റ് ഫണ്ടിംഗിന് ഉപയോഗിച്ച് ജീവനക്കാരെ വഞ്ചിക്കുന്നത്. ഇതിന് ഇടതുപക്ഷ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്. സമരങ്ങളെ അടിച്ചമര്‍ത്തുമെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്രനയത്തിന് തുല്യമാണ് പങ്കാളിത്ത പെന്‍ഷന്‍ വിഷയത്തില്‍ കേരളത്തിന്റെ നയവുമെന്ന് അദ്ദേഹം പറഞ്ഞു. യഥാര്‍ത്ഥ ഇടതുപക്ഷ പാതയിലൂടെ സഞ്ചരിക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam