
കൊച്ചി: വർഷങ്ങൾ നീണ്ട പ്രണയത്തിലാണ് സ്വവർഗ പങ്കാളികളായ നൂറയും നസ്റിനും. ഇവർ ഒരുമിച്ച് കൈകോർത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിൽ ഷെയർ ചെയ്ത ചിത്രമാണ് വൈറലായത്. വിവാഹ വേഷത്തിലാണ് ചിത്രങ്ങളെന്നതാണ് പ്രത്യേക. ‘എന്നെന്നേക്കുമായുള്ള നേട്ടം സ്വന്തമാക്കി’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രം കണ്ടവരെല്ലാം ആദ്യം ഇവരുടെ വിവാഹം കഴിഞ്ഞെന്നാണ് കരുതിയത്. എന്നാൽ വിവാഹ ഫോട്ടോഷൂട്ട് മാത്രമാണ് ചിത്രങ്ങളെന്നാണ് വ്യക്തമാകുന്നത്.
വിവാഹവസ്ത്രങ്ങളണിഞ്ഞ് പരസ്പരം വിവാഹമാലയണിഞ്ഞും മോതിരം കൈമാറിയും കേക്ക് മുറിച്ചുമുള്ള ചിത്രങ്ങൾക്ക് ആശംസയും പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. സൗദിയില്‍ പ്ലസ് ടു ക്ലാസ്സില്‍ ഒന്നിച്ച് പഠിക്കുന്നതിനിടെയാണ് നസ്റിനും നൂറയും പ്രണയത്തിലാകുന്നത്. എന്നാല്‍ പ്രണയം വീട്ടുകാരറിഞ്ഞതോടെ എതിര്‍പ്പുയര്‍ന്നു. ഇതോടെ ഇരുവരെയും ബന്ധുക്കള്‍ അകറ്റി. പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിനായി ഇരുവരും നാട്ടിലേക്ക് വന്നു. ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതോടെയാണ് ബന്ധുക്കൾ എതിർപ്പുമായി രംഗത്തെത്തിയത്.
തുടര്‍ന്ന് കൂട്ടുകാരിയായ ഫാത്തിമ നൂറയ്ക്കൊപ്പം ജീവിക്കാൻ അനുമതി തേടി ആദില നസ്റിൻ ഹൈക്കോടതിയിൽ ഹേബിയസ് ഹര്‍ജി നല്‍കി. വീട്ടുകാര്‍ തടഞ്ഞ് വച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പട്ടാണ് ആദില നസ്റിൻ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹർജി സമര്‍പ്പിച്ചിരുന്നത്.
ഹര്‍ജി പരിഗണിച്ച കോടതി ഫാത്തിമ നൂറയെ കോടതിയില്‍ ഹാജരാക്കാൻ ഉത്തരവിട്ടു. തുടര്‍ന്ന് ഫാത്തിമ നൂറയുടെ താത്പര്യം കൂടി കണക്കിലെടുത്ത് കോടതി ഇരുവരേയും ഒന്നിച്ചു ജീവിക്കാൻ അനുവദിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ഹൈക്കോടതി സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാനുള്ള അനുമതി നൽകിയതോടെ ഇരുവരുടെയും സ്നേഹവും പോരാട്ടവും വിജയത്തിലെത്തിയിരുന്നു.