പത്തനംതിട്ടയില്‍ മകളെ പീഡിപ്പിച്ച അച്ഛന് മൂന്ന് ജീവപര്യന്തം; 85000 രൂപ പിഴയും ഒടുക്കണം

By Web TeamFirst Published Sep 2, 2021, 1:56 PM IST
Highlights

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്ന് വര്‍ഷമാണ് സ്വന്തം പിതാവ് പീഡിപ്പിച്ചത്. 2016 മുതല്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയായിരുന്നു പീഡനം. 

പത്തനംതിട്ട: വെച്ചൂച്ചിറയിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം. പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ 85000 രൂപ പിഴയും വിധിച്ചു. സംരക്ഷിക്കേണ്ടയാൾ തന്നെ കുറ്റം ചെയ്തത് അംഗീകരിക്കാൻ കഴിയാത്തതും ഗൗരവമേറിയതാണെന്നുമാണ് കോടതിയുടെ നിരീക്ഷണം. കുട്ടിയുടെ അമ്മ നേരത്തെ ഉപേക്ഷിച്ചു പോയതാണ്. നിലവിൽ ബന്ധുവിൻ്റെ സംരക്ഷണത്തിലാണ് പെൺകുട്ടി. 

കുട്ടിയെ തുടർച്ചയായി മൂന്ന് വർഷമാണ് പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയത്. 2016 മുതൽ 2019 വരെ പല സമയങ്ങളിലായി പലയിടത്ത് എത്തിച്ചായിരുന്നു പീഡനം. ആദ്യ അതിക്രമം ഉണ്ടാകുമ്പോൾ കുട്ടിക്ക് പ്രായം വെറും ഒന്‍പത് വയസ്സ് മാത്രമായിരുന്നു. പ്രതിയ്ക്ക് അന്ന് 55 വയസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് അണുബാധയുണ്ടാവുകയും വിട്ടുമാറാത്ത വയറുവേദനയുണ്ടാവുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

കുട്ടിയുടെ രണ്ടാനമ്മയാണ് പൊലീസിൽ പരാതി നൽകിയത്. അതിവേഗം പ്രതിയെ പിടികൂടി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴി നിർണായക തെളിവായി. സാഹചര്യ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോക്സോ അതിവേഗ കോടതി ജഡ്ജി കെ എൻ ഹരികുമാറാണ് അപൂർവ ശിക്ഷ വിധിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!