
കൊച്ചി: ലൈഫ് മിഷൻ കേസിലെ സിബിഐ പ്രാഥമികാന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നു. അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിച്ചത് സർക്കാർ പദ്ധതിക്കാണെന്നും, ലൈഫ് മിഷൻ കരാർ സർക്കാർ പദ്ധതിയുടെ ഭാഗമാണെന്നും പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ലൈഫ് മിഷൻ സിഇഒ സർക്കാർ പ്രതിനിധിയാണെന്നും ഇതെല്ലാം കൊണ്ട് തന്നെ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നാണ് സിബിഐ നിരീക്ഷണം.
സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദം നിലനിൽക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. യൂണിടാകും കോൺസുലേറ്റും തമ്മിലാണ് പണിമടപാടിലെ കരാറെങ്കിലും ഇതിലെ രണ്ടാം കക്ഷി സർക്കാരാണ്. വിദേശ സഹായം സ്വീകരിച്ചതിൻ്റെ പ്രയോജനവും സർക്കാരിനാണ്. വിദേശ സഹായം സ്വീകരിച്ചതിൽ സർക്കാരിന് ബാധ്യതയില്ലെങ്കിൽ സർക്കാർ ഭൂമിയിൽ കെട്ടിടം പണിയാൻ കോൺസുലേറ്റിന് അനുവാദം കൊടുത്തത് എന്തിനാണെന്നും ചോദ്യമുണ്ട്. സർക്കാർ പദ്ധതിയായതിനാൽ അതിലെ ഉദ്യേഗസ്ഥ അഴിമതിയും അന്വേഷിക്കാമെന്നാണ് ശുപാർശ.
ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കാനാണ് സിബിഐയ്ക്ക് കിട്ടിയിരിക്കുന്ന നിർദേശം. സംസ്ഥാന വിജിലൻസ് കൂടി പദ്ധതിയിലെ കോഴ ഇടപാട് സംബന്ധിച്ച് സമാന്തര അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസിയുടെ തലപ്പത്തുനിന്ന് നിർദേശമെത്തിയത്.
Read more at: സിബിഐ കേസെടുത്തു, പിന്നാലെ വിജിലൻസ് ഫയലെടുത്തു; ലൈഫ് മിഷൻ രേഖകൾ വിജിലൻസിന്റെ കസ്റ്റഡിയിൽ ...
അനുവാദമില്ലാതെ വിദേശ ധനസഹായം സ്വീകരിച്ചുവെന്ന കേസിൽ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ നിർമാതാക്കളായ യൂണിടാക് ബിൽഡേഴ്സിനെതിരെ സിബിഐ കേസെടുത്തിരുന്നു. സ്ഥാപനത്തിന്‍റെ ഓഫീസിലും മറ്റും ഇന്നലെ പരിശോധനയും നടത്തി. കേസിൽ ഒന്നാം പ്രതിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍റെ മൊഴിയും ഉടൻ രേഖപ്പെടുത്തും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലുളള ലൈഫ് മിഷൻ ഓഫീസിലും വൈകാതെ പരിശോധന ഉണ്ടാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam