
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ഓണം ആഘോഷിക്കാൻ മലയാളികൾ മദ്യം വാങ്ങാനെത്തിയപ്പോൾ ബിവറേജസ് കോർപ്പറേഷന് ലഭിച്ചത് റെക്കോർഡ് വരുമാനം. ഉത്രാട ദിനത്തിൽ ഏറ്റവും കൂടുതൽ വിൽപന നടന്നത് തിരുവനന്തപുരത്തെ പവർ ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റിൽ നിന്ന്. 1.04 കോടിയുടെ വില്പനയാണ് ഇവിടെ നടന്നത്. ഇരിങ്ങാലക്കുട ഔട്‌ലെറ്റിൽ നിന്നും വിറ്റത് 96 ലക്ഷത്തിൻറെ മദ്യമാണ്. 260 ഔട്‌ലെറ്റുകള്‍ വഴിയായിരുന്നു ഇത്തവണത്തെ വില്പന.
പ്രാദേശിക നിയന്ത്രണങ്ങളുള്ളതിനാൽ ഇത്തവണ അഞ്ചു ഔട്ട് ലെറ്റുകള്‍ തുറന്നിരുന്നില്ല. ഏറ്റവും കൂടുതൽ വിറ്റത് ബ്രാൻറിയാണ്. സംസ്ഥാനത്ത് ബെവ്ക്കോയും ബാറിലുമായി 105 കോടിയുടെ മദ്യവിൽപ്പന നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതിൽ 75 ശതമാനവും വിൽപ്പനയും ബെവ്ക്കോ വഴിയായിരുന്നു.
ഇത്തവണ മൂന്ന് നഗരങ്ങളിലെ ഔട്‌ലെറ്റുകളിൽ ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നു. 10 ലക്ഷത്തിൻറെ മദ്യമാണ് ഓണ്‍ലൈൻ വഴി വിറ്റത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുമായെത്തുന്നവർക്ക് മാത്രമായിരുന്നു മദ്യം നൽകിയിരുന്നത്. നിയന്ത്രണങ്ങള്‍ കച്ചവടത്തെ ബാധിക്കാതിരിക്കാൻ കോർപ്പറേഷൻ എടുത്ത മുൻകരുതലുകളാണ് കച്ചവടം കൂട്ടിയതെന്ന് ബെവ്കോ എംഡി യോഗേഷ് ഗുപ്ത പറയുന്നു. സംസ്ഥാനത്ത് 181 കൗണ്ടറുകളാണ് ഓണക്കാലത്ത് അധികമായി തുറന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam