
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉടന്‍ ഉണ്ടാകില്ലെന്ന് കെഎസ്ഇബി. കാലവര്‍ഷം ഇതുവരെ കനിഞ്ഞില്ലെങ്കിലും തുലാവര്‍ഷം വരെ കാത്തിരിക്കാനാണ് തീരുമാനമെന്നും കെഎസ്ഇബി അറിയിച്ചു.
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ജലവൈദ്യതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര നിലയങ്ങളും പവര്‍ എകസ്ചേഞ്ചും പ്രയോജനപ്പെടുത്തിയാണ് ബാക്കി വൈദ്യുതി ആവശ്യം നിറവേറ്റുന്നത്. അണക്കെട്ടുകളിലെ ജലനരിപ്പ് താഴുന്ന സാഹചര്യത്തില്‍ ജലവൈദ്യതി പദ്ധതികളിലെ ഉത്പാദനം നിയന്ത്രിക്കും. കൂടാതെ പുറത്തുനിന്ന് കിട്ടാവുന്ന വൈദ്യുതി പരമാവധി ഉപയോഗിക്കുമെന്നും കെഎസ്ഇബി ചെയർമാൻ എൻഎസ് പിള്ള പറഞ്ഞു.
തുലാവര്‍ഷം കൂടി വലിയിരുത്തിയ ശേഷം ലോഡ് ഷെഡിംഗിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് വൈദ്യുതി ബോര്‍ഡ് ആലോചിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്‍റെ പ്രധാന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ കാല്‍ ഭാഗം പോലും വെള്ളമില്ല. ഏറ്റവും പ്രധാനപ്പെട്ട അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷിയുടെ 20 ശതമാനം മാത്രം വെള്ളമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കാലവര്‍ഷം പകുതി പിന്നിടുമ്പോൾ ഇതുവരെ 32 ശതമാനം മഴ കുറവാണ് കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 31 വരെ കേരളത്തില്‍ 1363 മിമി മഴയാണ് പെയ്യേണ്ടിയിരുന്നത്. എന്നാൽ, 933.4 മി മി മഴ മാത്രമാണ് ലഭിച്ചത്. അതേസമയം, അടുത്ത ആഴ്ചയോടെ മഴ വീണ്ടും ശക്തമായേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലിയിരുത്തല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam