
കണ്ണൂര്‍: ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് നഗരസഭ പൂട്ടിട്ടതിൽ മനം മടുത്ത് നാടുവിട്ട രാജ് കബീറിനെ വീട്ടിലെത്തി കണ്ട് സിപിഎം പ്രാദേശിക നേതാക്കൾ. ജില്ലാ കമ്മറ്റി നിർദ്ദേശ പ്രകാരമാണ് നേതാക്കളെത്തിയത്. നഗരസഭയുടെ ഭാഗത്തുനിന്നും ഇനി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് നേതാക്കള്‍ ഉറപ്പ് നൽകി. നഗരസഭയ്ക്ക് എതിരെ ഇനി മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും ആവശ്യപ്പെട്ടു. ഇന്ന് പത്ത് മണിയോടെ സ്ഥാപനം നഗരസഭ തുറന്ന് നൽകും.
ലക്ഷങ്ങൾ മുടക്കി തുടങ്ങിയ സ്ഥാപനം പൂട്ടിച്ച തലശ്ശേരി നഗരസഭ തങ്ങളെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് കത്ത് എഴുതി വച്ച് ചൊവ്വാഴ്ച നാട് വിട്ട രാജ് കബീറിനെയും ഭാര്യയേയും വെള്ളിയാഴ്ച്ച പുലർച്ചെയാണ് കൊയമ്പത്തൂരിൽ കണ്ടെത്തിയത്. കോടതി ഉത്തരവുണ്ടായിട്ടും വ്യവസായ മന്ത്രി ഇടപെട്ടിട്ടും സ്ഥാപനം തുറക്കാൻ നഗരസഭ സമ്മതിക്കാത്തതിൻ്റെ നിരാശയിലാണ് നാട് വിട്ടതെന്ന് രാജ് കബീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഷീറ്റിട്ടത്. സ്ഥാപനം പൂട്ടിക്കാൻ കാരണം ഭരണ സമിതിയുടെ ദുർവാശിയെന്നും ദമ്പതികള്‍ പറഞ്ഞിരുന്നു.
സുരക്ഷയില്ലാത്ത ക്ലാസ് മുറി; ചേളാരി സ്കൂളില്‍ ക്ലാസ് മുറികളുടെ എണ്ണം കുറച്ചു, 18 അധ്യാപകരെ സ്ഥലം മാറ്റി
മലപ്പുറം ചേളാരി ജി വി എച്ച് എസ് സ്കൂളിലെ പതിനെട്ട് അധ്യാപകര്‍ക്ക് കൂട്ട സ്ഥലം മാറ്റം. സ്കൂൾ കെട്ടിടത്തിന് മതിയായ സുരക്ഷയില്ലെന്ന് കണ്ടെത്തിയതോടെ ക്ലാസ് മുറികളുടെ എണ്ണം കുറച്ചതാണ് കൂട്ട സ്ഥലം മാറ്റത്തിന് കാരണം. വർഷങ്ങൾക്ക് മുമ്പ് തന്നെ പുതിയ കെട്ടിടം നിർമിക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിലും ഒന്നും നടപ്പിലായില്ല. ഇതോടെയാണ് ഷീറ്റ് മറച്ച് ക്ലാസ് മുറികളാെരുക്കേണ്ടി വന്നത്. എന്നാല്‍ സുരക്ഷാകാരണത്താല്‍ ഈ ക്ലാസ്മുറികളില്‍ കുട്ടികളെ പഠിപ്പിക്കാനാവില്ലെന്ന് പരിശോധനയില്‍ വ്യക്തമായി.
പത്താം തരത്തില്‍ നൂറ് ശതമാനവും ജയം നേടിയ സര്‍ക്കാര്‍ സ്കൂളുകളിലൊന്നാണ് മലപ്പുറം ചേളാരി ജി വി എച്ച് എസ് സ്കൂള്‍. നിലവില്‍ ആയിരത്തി അഞ്ഞൂറോളം കുട്ടികളാണ് ചേളാരി ജി വി എച്ച് എസ് സ്കൂളില്‍ പഠിക്കുന്നത്. 55 അധ്യാപകരും സ്കൂളിലുണ്ടായിരുന്നു. പക്ഷെ, ഷീറ്റിട്ട് മറച്ച കാലപ്പഴക്കമുള്ള കെട്ടിടങ്ങളിലാണ് കുട്ടികളെയിരുത്തി പഠിപ്പിച്ചിരുന്നത്. ഫിറ്റ്നസ് പരിശോധനയില്‍ 21 മുറികളുള്ള മൂന്ന് നില കെട്ടിടം മാത്രമാണ് സുരക്ഷിതമെന്ന് കണ്ടെത്തിയിരുന്നു. മറ്റു കെട്ടിടങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികളും ഇതിലേക്ക് മാറണം എന്നായിരുന്നു നിര്‍ദ്ദേശം.
കുറഞ്ഞ ക്ലാസ് മുറികളുടെ എണ്ണം കൂടി പരിഗണിച്ചപ്പോള്‍ 18 അധ്യാപകളെ സ്ഥലം മാറ്റുകയായിരുന്നു. കുട്ടികള്‍ തിങ്ങി ഞെരുങ്ങി പഠിക്കേണ്ടതിനൊപ്പം ഇനി അധ്യാപകരുടെ കുറവും പഠനത്തെ ബാധിക്കും എന്നാണ് രക്ഷിതാക്കളുടെ ആശങ്ക. സുരക്ഷിതമാണെന്ന് കണ്ടെത്തിയ കെട്ടിടത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ് പ്രവര്‍ത്തിപ്പിച്ചാല്‍ അധ്യാപകരെ നിലനിര്‍ത്താമായിരുന്നെന്നും എന്നാല്‍ ഇങ്ങനെയൊരു നിര്‍ദേശം വെച്ചപ്പോള്‍ പിടിഎ അതിന് വഴങ്ങിയില്ലെന്നുമാണ് ഡിഇയുടെ പ്രതികരണം. ഇതോടെയാണ് അധ്യാപകരുടെ കൂട്ട സ്ഥലം മാറ്റലിലേക്ക് പോകേണ്ടി വന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതിയും ഫണ്ടും ലഭിച്ചിരുന്നെങ്കിലും അതൊന്നും നടപ്പിലായില്ലെന്നും ആക്ഷേപമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam