
തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകൾ നടപ്പാക്കുന്ന ജില്ലകളിൽ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ക് ഡൗണിനിടയാക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. രോഗികളില്ലാത്ത ജില്ലകളിൽ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നത് കണക്കിലെടുത്താണിത്. ബ്രെയ്ക്ക് ദ ചെയിൻ പ്രതിരോധം ശക്തമാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം.
ആഴ്ച്ചകൾ നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നതാണ് ഇനിയുള്ള വലിയ വെല്ലുവിളി. രോഗികളില്ലാത്തതിനാൽ ഗ്രീൻ സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽപ്പോലും ലക്ഷണങ്ങൾ കാണിക്കാത്ത രോഗവാഹകരുണ്ടാകാം. ഇതാണ് പ്രധാന അപകട സാധ്യത. ഹോട്ടലുകൾ, വാഹനയാത്രകൾ, കൂട്ടമായെത്തുന്ന കടകൾ എന്നിവിടങ്ങളിൽ റിസ്ക് കൂടുതലാണ്.
മാർഗനിർദേങ്ങൾ നൽകിയിട്ടുണ്ടെങ്കിലും സ്വയം നിയന്ത്രണത്തിനപ്പുറം പൊലീസിനെ അടക്കം ഉപയോഗിച്ച് വ്യാപക പരിശോധനക്കും നിയന്ത്രണങ്ങൾക്കും ഈ ഘട്ടത്തിൽ പരിമിതിയുണ്ട്. നേരത്തെ, രോഗം നിയന്ത്രണത്തിലായതോടെ 26 ദിവസം നീണ്ട ലോക്ക് ഡൗൺ മാർച്ച് 19ന് നീക്കിയ ജപ്പാനിലെ ഹൊക്കായ്ഡോ മേഖലയുടെ അനുഭവമാണ് സർക്കാരിന് മുന്നിലുള്ളത്. രോഗം വീണ്ടും വ്യാപിച്ചതോടെ ഇവിടെ രണ്ടാമതും ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരാളിൽ നിന്ന് മൂന്നു പേരിലേക്ക് വരെ രോഗം പകരാമെന്നാണ്. കേരളം ഇത്.4 എന്ന നിലയിൽ പിടിച്ചുകെട്ടിയിരിക്കുകയാണ്. 50 ശതമാനം പേരിലെങ്കിലും രോഗം വരാവുന്ന തരത്തിൽ കൊവിഡിന്റെ മൂന്നാം വരവ് മുന്നിൽക്കണ്ട് തന്നെയാണ് സംസ്ഥാനത്ത് ജാഗ്രത തുടരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam