
ദില്ലി: ലോക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് ദില്ലി കേരള ഹൗസിലെ ജീവനക്കാർക്ക് സംസ്ഥാന സർക്കാരിന്റെ ചെലവിൽ വിരുന്ന്. ദില്ലിയിലെ ഭക്ഷണശാലകൾ അടഞ്ഞ് കിടക്കുമ്പോഴാണ് കേരള ഹൗസിന്റെ ചട്ടലംഘനം. എന്നാൽ ജീവനക്കാരുടെ ക്ഷണം സ്വീകരിച്ച് അവർക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നെന്നാണ് റസിഡന്റ് കമ്മീഷണറുടെ പ്രതികരണം.
ബുധനാഴ്ച ദില്ലിയിൽ നിന്ന് പ്രത്യേക ട്രെയിനിൽ മലയാളികളെ കയറ്റിവിട്ടതിന്റെ സന്തോഷത്തിലാണ് കേരള ഹൗസിന്റെ ചുമതലയുള്ള റസിഡന്റ് കമ്മീഷണർ വിരുന്ന് നൽകിയത്. യാത്ര ക്രമീകരണം നടത്തിയ സംഘത്തിലുള്ള ജീവനക്കാർക്കായിരുന്നു സൽക്കാരം. ഇതുവരെ അടഞ്ഞ് കിടന്നിരുന്ന ക്യാന്റീൻ തുറക്കാനും വിരുന്ന് നടത്താനും റസിഡന്റ് കമ്മീഷണർ നിർദ്ദേശം നൽകുകയായിരുന്നു. എട്ട് മണിയോടെ നടന്ന സൽക്കാരത്തിൽ പൊറോട്ട, പുലാവ്, മട്ടൻ കറി, കോഴിക്കറി ഉൾപ്പടെയുള്ള വിഭവങ്ങൾ വിളമ്പി.
വിലക്ക് ലംഘിച്ച് നടന്ന വിരുന്നിൽ അമ്പതിലധികം പേർ പങ്കെടുത്തു. ഇവർക്കൊപ്പം റസിഡന്റ് കമ്മീഷണറും മുഴുവൻ സമയവും ഉണ്ടായിരുന്നു. ഭക്ഷണശാലകളിൽ ഇരുന്ന് കഴിക്കുന്നതിനും കൂട്ടം കൂടുന്നതിനും ദില്ലിയിൽ ഇപ്പോഴും വിലക്ക് തുടരുകയാണ്. അതിനിടെയാണ് സംസ്ഥാന സർക്കാർ കേരള ഹൗസിൽ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam