
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. നാല് ഏജൻസികളുടെ സർവേ ഫലങ്ങളാണ് പ്രധാനമായി പുറത്തുവന്നത്. കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്. ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ, ടൈംസ് നൗ-ഇടിജി, എബിപി സീവോട്ടർ, ഇന്ത്യ ടിവി-സിഎൻഎക്സ് എന്നിവയുടെ സർവേകളാണ് പുറത്തുവന്നത്. കേരളത്തിൽ എൽഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോട്ടർ സർവേ പ്രവചിച്ചു. യുഡിഎഫിന് 17 മുതൽ 19 സീറ്റുവരെയും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് സീറ്റുവരെയും നേടാമെന്നും എബിപി സീ വോട്ടർ പ്രവചിക്കുന്നു. ശക്തിയേറിയ പോരാട്ടം നടന്ന തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്.
ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേയും എൽഡിഎഫിന് തിരിച്ചടിയാണ് പ്രവചിക്കുന്നത്. എൽഡിഎഫ് പൂജ്യം മുതൽ ഒന്ന് വരെയും യുഡിഎഫ് 17 മുതൽ 18 വരെയും എൻഡിഎ 2 മുതൽ 3 വരെയും സീറ്റ് നേടുമെന്ന് പറയുന്നു. ടൈംസ് നൗ-ഇടിജി സർവേയിൽ എൽഡിഎഫിന് നാല് സീറ്റുകളാണ് പ്രവചിക്കുന്നത്. 14-15 സീറ്റുകൾ യുഡിഎഫിനും ഒരുസീറ്റ് എൻഡിഎക്കും പ്രവചിക്കുന്നു.
ഇന്ത്യാ ടിവി-സിഎൻഎക്സ് സർവേയിൽ എൽഡിഎഫ് മൂന്ന് മുതൽ അഞ്ച് വരെയും യുഡിഎഫ് 13 മുതൽ 15 വരെയും എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റുവരെയും പ്രവചിക്കുന്നു. സംസ്ഥാനത്ത് എൽഡിഎഫിന്റെ വോട്ടുവിഹിതം കുത്തനെ ഇടിയുമെന്നും എൻഡിഎയുടെ വോട്ടുവിഹിതം കുത്തനെ വർധിക്കുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam