തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർഫ്രണ്ട് നേതാക്കൾക്കായി ലുക്ക്ഔട്ട് നോട്ടീസ്,റെയ്ഡ് തുടരാൻ എൻഐഎ

By Web TeamFirst Published Sep 26, 2022, 7:08 AM IST
Highlights

തീവ്രവാദ പ്രവർത്തനത്തിന് കേരളത്തിൽ റജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവിൽ കഴിയുന്ന പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ. കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഇരുവരും കഴിഞ്ഞ ദിവസത്തെ മിന്നൽ പരിശോധനയ്ക്കിടയിൽ ഒളിവിൽപോകുകയായിരുന്നു.

കൊച്ചി : തീവ്രവാദ കേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ എൻഐഎ. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സെക്രട്ടറി സിഎ റൗഫ് എന്നിവർക്കെതിരെയാണ് കൊച്ചി എൻഐഎ കോടതിയിൽ ഹർജി നൽകുക. റെയ്ഡിനിടയിൽ ഒളിവിൽപോയ ഇരുവരും ചേർന്നാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നും എൻഐഎ വ്യക്തമാക്കുന്നു.

തീവ്രവാദ പ്രവർത്തനത്തിന് കേരളത്തിൽ റജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവിൽ കഴിയുന്ന പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ. കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഇരുവരും കഴിഞ്ഞ ദിവസത്തെ മിന്നൽ പരിശോധനയ്ക്കിടയിൽ ഒളിവിൽപോകുകയായിരുന്നു. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോന നടത്തിയതിലും സമൂഹമാധ്യമങ്ങൾ വഴി ഭീകരണ സംഘടനകളിലേക്ക് യുവാക്കളെ ആകർഷിച്ചതിലും ഇരുവർക്കും പങ്കുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അബ്ദുൾ സത്താർ, റൗഫ് പാലക്കാട് പട്ടാന്പി സ്വദേശിയും.

നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിലായപ്പോൾ കേരളത്തിലെ സംഘടനാ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നതിനാണ് നേതാക്കൾ ഒളിവിൽപോയതെന്നും ഒളിവിലുരുന്നാണ് എൻഐഎ റെയ്ഡിനെതിരെ ഹർത്താലിന് ആഹ്വാനം ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. എൻഐഎ ഓഫീസിൽ പ്രതികൾ കീഴടങ്ങാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടും ലുക്ക് ഒട്ട് നോട്ടീസും പുറപ്പെടുവിക്കാൻ എൻഐഎ ശ്രമം തുടങ്ങിയത്.

സംസ്ഥാനത്തെ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധനാ ഫലം ലഭിച്ചാൽ ഉടൻ കോടതിയിൽ അപേക്ഷ നൽകും. കേസിൽ എൻഐഎ കസ്റ്റഡിയിലുള്ള 11 പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഈമാസം 30 വരെയാണ് പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ട് നൽകിയിട്ടുള്ളത്. വരും ദിവസം വിവിധ ജില്ലകളിൽ പ്രതികളുമായി തെളിവെടുപ്പും ഉണ്ടാകും. എൻഐഎ റെയ്ഡിനെതിരെ ഹർത്താലിന് ആഹ്വാനം ചെയ്തിന് ഇരു നേതാക്കൾക്കെതിരെ പോലീസും നിയമനടപടി തുടങ്ങിയിട്ടുണ്ട്.

'പോപ്പുലർ ഫ്രണ്ട് ഹാത്രസിൽ വർഗീയ കലാപത്തിന് ശ്രമിച്ചു' ,സിദ്ദിഖ് കാപ്പനടക്കം ഇതിനായി നിയോഗിക്കപ്പെട്ടു-ഇഡി

click me!