
തിരുവനന്തപുരം: മാസപ്പടി കേസിൽ എസ്എഫ്ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ മൊഴിയെടുത്ത സംഭവത്തിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സത്യം പുറത്തുവരുമെന്ന വിശ്വാസം നഷ്ടപ്പെട്ടെന്നാണ് കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഈ അന്വേഷണങ്ങളെല്ലാം വെറും പ്രഹസനമായിട്ടേ ഞങ്ങൾ കാണുന്നുളളൂവെന്നും സുധാകരൻ പറഞ്ഞു.
സത്യസന്ധമായിരുന്നു ഈ സർക്കാരിനെങ്കിൽ എന്നോ അന്വേഷണം നടത്താനുള്ള ജാഗ്രത ഈ സർക്കാർ കാണിക്കേണ്ടതായിരുന്നു. സംഭവം നടന്നിട്ട് എത്ര കാലമായി? തണുത്തുറച്ച ഒരു കേസായി ഇത് മാറി. ഇപ്പോൾ എസ്എഫ്ഐഒ ചെയ്യാൻ പോകുന്നു എന്ന് പറയുന്നതിനകത്ത് ഞങ്ങൾക്കൊന്നുമൊരു പ്രതീക്ഷയില്ല.
സത്യസന്ധമായ കാര്യങ്ങൾ പുറത്തുവരുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയില്ല. അവിടെയും വിലക്കും നിയന്ത്രണവും വരാം. അതിനുളള സാധ്യതകളാണ് ഞങ്ങൾ കാണുന്നത്. അതിന്റെ റിസൾട്ട് വരട്ടെ, എന്നിട്ട് നമുക്ക് പ്രതികരിക്കാം.' കെ. സുധാകരൻ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദ് വീണാ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. 2 വട്ടം വീണയിൽ നിന്നും മൊഴിയെടുത്തതായാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി 1.72 കോടിയുടെ പണ ഇടപാട് നടത്തിയെന്നാണ് കേസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam