അപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കാൻ സാധ്യതയെന്ന് കമറുദ്ദീന്‍റെ അഭിഭാഷകൻ അഡ്വ. സണ്ണി മാത്യു പറഞ്ഞു.
കൊച്ചി: ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. കമറുദ്ദീന്‍റെ ജാമ്യാപേക്ഷ ഹോസ്‍ദുര്‍ഗ് കോടതി തള്ളിയിതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഫാഷൻ ഗോൾഡ് നടത്തിപ്പിൽ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ബിസിനസ് പരാജയപ്പെട്ടത് മൂലം ഉണ്ടായ പ്രശ്നങ്ങളാണ് നിക്ഷേപകർക്ക് പണം നൽകുന്നതിൽ വീഴ്ച വരാൻ കാരണം. അന്വേഷണവുമായി സഹകരിക്കുന്നതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നും കമറുദ്ദീൻ കോടതിയെ അറിയിച്ചു.
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം സി കമറുദ്ദീൻ എം എൽ എക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്നാണ് സ്ഥിരീകരണം. ആൻജിയോ ഗ്രാം പരിശോധനയിൽ ഹൃദ്‍രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎ യെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. അതേസമയം കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടിക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ലുക്ക് ഔട്ട് നോട്ടീസിറക്കി രണ്ടാഴ്‍ചയാകുമ്പോഴും പൂക്കോയ തങ്ങൾ ഒളിവിൽ തുടരുകയാണ്.