'അവിടെ തെറ്റുപറ്റി, തിരുത്തും, പക്ഷേ എസ്എഫ്ഐയെ മൂടാൻ കുഴിവെട്ടുന്നവരോട് ചിലത് പറയാനുണ്ട്'; എം എസ്വരാജ്

Published : Jul 15, 2019, 06:42 AM IST
'അവിടെ തെറ്റുപറ്റി, തിരുത്തും, പക്ഷേ എസ്എഫ്ഐയെ മൂടാൻ കുഴിവെട്ടുന്നവരോട് ചിലത് പറയാനുണ്ട്'; എം എസ്വരാജ്

Synopsis

യൂണിവേഴ്സിറ്റി കോളേജിലെ അക്രമം എസ്എഫ്ഐ ശൈലിയല്ലെന്നും തെറ്റായ ഒരു പ്രവണതയെയും വെച്ചുപൊറുപ്പിക്കില്ലെന്നും നിലപാടു സ്വീകരിച്ച എസ്എഫ്ഐയെ ഇനിയും സംശയിക്കുന്നവരുടെ ഉദ്ദേശം വേറെയാണ്.

കൊച്ചി: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അക്രമം ഏവരാലും അപലപിക്കപ്പെട്ടതാണെന്നും പിശകുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും സിപിഎം എംഎല്‍എ എം സ്വരാജ്. യൂണിവേഴ്‍സിറ്റി കോളേജിലെ ആക്രമണത്തില്‍ പ്രതിസ്ഥാനത്ത് എസ്എഫ്ഐ പ്രവര്‍ത്തകരാമുള്ളത്. തെറ്റാണ്, അടിയന്തിരമായി തിരുത്തേണ്ടതാണ്. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ശക്തമായ തിരുത്തൽ നടപടികൾ എസ്എഫ്ഐ നടത്തും. പക്ഷേ ഈ തക്കം നോക്കി എസ്എഫ്ഐ ഭസ്മീകരിക്കാമെന്ന് ആരും കരുതേണ്ടെന്ന് എം സ്വരാജ് പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് എംഎ സ്വരാജിന്‍റെ പ്രതികരണം. അക്രമങ്ങളെ കലാലയങ്ങൾ ഒരു കാലത്തും അംഗീകരിക്കില്ല . അക്രമികളെ വിദ്യാർത്ഥികൾ പിന്തുണയ്ക്കുകയുമില്ല. തിരിച്ചടിക്കാനും പ്രതികാരം ചെയ്യാനും ആയിരം മടങ്ങു കൂടുതൽ കരുത്തുണ്ടായിട്ടും തങ്ങളുടെ കൈ കൊണ്ട് ഒരു സഹപാഠിയുടെ പോലും ചോര കാമ്പസിൽ വീഴരുതെന്നും , ഒരമ്മയുടേയും കണ്ണ് നിറയരുതെന്നും ഉറപ്പിച്ചു നിലപാടെടുത്തതു കൊണ്ടാണ് എസ്എഫ്ഐയെ കാമ്പസുകൾ ഹൃദയത്തോട് ചേർത്തത്.

അക്രമമല്ല എസ്എഫ്ഐ നയമെന്നും എസ് എഫ് ഐ യുടെ ശത്രുപക്ഷത്ത് നിൽക്കുന്നവരാണ് അക്രമം നയമായി സ്വീകരിച്ചതെന്നും വസ്തുതകളെ സാക്ഷിനിർത്തി ഞങ്ങളാവർത്തിക്കും. യൂണിവേഴ്സിറ്റി കോളേജിലെ അക്രമം എസ്എഫ്ഐ ശൈലിയല്ലെന്നും തെറ്റായ ഒരു പ്രവണതയെയും വെച്ചുപൊറുപ്പിക്കില്ലെന്നും നിലപാടു സ്വീകരിച്ച എസ്എഫ്ഐയെ ഇനിയും സംശയിക്കുന്നവരുടെ ഉദ്ദേശം വേറെയാണ്. അവരുടെ മുന്നിൽ തലകുനിക്കുകയുമില്ല- സ്വരാജ് ഫേസ്ബു്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അക്രമം ഏവരാലും അപലപിക്കപ്പെട്ടതാണ്. 
നിരന്തരാക്രമണങ്ങളുടെ ചോര പുരണ്ട ഒരു കാലഘട്ടത്തിന്റെ കഠാര മുനയിൽ നിന്നും കേരളീയ കലാലയങ്ങളെ രക്ഷിച്ചെടുത്ത SFlയുടെ പ്രവർത്തകരാണ് യൂണിവേഴ്സിറ്റി കോളേജിൽ പക്ഷേ പ്രതിസ്ഥാനത്തുള്ളത്. 
അതു കൊണ്ടു തന്നെ ഇത് ഏറെ ഗൗരവമുള്ളതാണ്. തെറ്റാണ്. അടിയന്തിരമായി തിരുത്തേണ്ടതാണ്. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ശക്തമായ തിരുത്തൽ നടപടികൾക്കാണ് SFI തുടക്കം കുറിച്ചത്. ഇതിനോടകം ആ യുണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു കഴിഞ്ഞു. അക്രമ പ്രവണതയോട് സന്ധി ചെയ്യില്ലെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ SFlനേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

കുറച്ചു കാലമായി കേരളത്തിലെ ഏതാണ്ടെല്ലാ കോളേജുകളിലെയും 
മഹാ ഭൂരിപക്ഷം വിദ്യാർത്ഥികളും SFlയിലാണ് അണിനിരന്നിട്ടുള്ളത്. 
ഏതൊരു വിദ്യാർത്ഥി സംഘടനയും മോഹിക്കുന്ന വലിയ മുന്നേറ്റമാണ് SFI യ്ക്ക് സാധ്യമായത്. 
എല്ലാ തിരഞ്ഞെടുപ്പിലും അവരാണ് ജയിക്കുന്നത്. 
ചിട്ടയായ സംഘടനാ പ്രവർത്തനങ്ങളിലൂടെയാണ് ആരെയും അസൂയപ്പെടുത്തുന്ന ഈ വളർച്ച SFI നേടിയത്.

വളർച്ചയുടെ ഭാഗമായുണ്ടാവുന്ന വെല്ലുവിളികൾ സ്വാഭാവികമാണ്. 
അത്തരം വെല്ലുവിളികളെ ഏതൊരു സംഘടനയും നേരിടേണ്ടി വരും . 
SFI യുടെ കൊടിക്കീഴിലേയ്ക്ക് ഒഴുകിയെത്തുന്ന പതിനായിരങ്ങളെ SFlയുടെ രാഷ്ടീയം പഠിപ്പിച്ച് ഉയർത്തിക്കൊണ്ടുവരിക എന്നത് ശ്രമകരമായ ഉത്തരവാദിത്വമാണ്. യൂണിവേഴ്സിറ്റി കോളേജിലെ അക്രമം ഇക്കാര്യത്തിന് അടിവരയിടുന്നു. ആ ഉത്തരവാദിത്വം ഏറ്റെടുത്ത് ധീരമായി മുന്നോട്ടുപോകാനുള്ള കരുത്ത് SFlയുടെ സംസ്ഥാന നേതൃത്വത്തിനുണ്ട്. അവരത് നിർവഹിക്കും. SFI നമ്മുടെ കലാലയങ്ങളുടെ അഭിമാനമായി തുടരുകയും ചെയ്യും.

എന്നാൽ വീണു കിട്ടിയ ഒരു അക്രമ സംഭവത്തിന്റെ പേരിൽ ഒരു കുഴിവെട്ടി അതിൽ SFI യെ മൂടിക്കളയാമെന്ന ആവേശത്തിലാണ് മനോരമാദി മലയാള വലതുപക്ഷം. അവർക്കിപ്പോൾ തന്നെ SFlയെ കൊല്ലണം. ലോകത്തെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് പോലും കൊടുക്കാത്ത പ്രാധാന്യത്തോടെയാണ് ചില മാധ്യമങ്ങൾ മേൽ വാർത്ത ആഘോഷിക്കുന്നത്. അക്രമങ്ങൾ ഇല്ലാതാക്കുകയല്ല മറിച്ച് SFlയുടെ ചോര കുടിയ്ക്കുകയാണ് ലക്ഷ്യം. ഈ ദുഷ്ടലാക്കിന്റെ മുന്നിൽ ഒരു മഹാ പ്രസ്ഥാനം തലകുനിച്ച് , നട്ടെല്ലു വളച്ച് , മുട്ടുമടക്കി മൗനമായി തോറ്റു പോകുമെന്ന് കരുതുന്നവർക്ക് SFlയെ അറിയില്ല. 
കേരളീയ കലാലയങ്ങളുടെ സമരസാന്ദ്ര ചരിത്രവും ഓർമയുണ്ടാവില്ല. 
കെ എസ് യു വിന്റെ 
ചോരക്കത്തിയുടെ മുനയിൽ ജീവനൊടുങ്ങിപ്പോയ ഉശിരാർന്ന യൗവനങ്ങളുടെ ത്യാഗസഹന സമ്പൂർണമായ ചെറുത്തുനിൽപുകൾ നിറഞ്ഞ ഭൂതകാലം കേട്ടിട്ടേയുണ്ടാവില്ല.

യൂണിവേഴ്സിറ്റി കോളേജെന്ന് ആർത്തുവിളിച്ച് SFI യെ കൊന്നു കുഴിച്ചുമൂടാൻ ഓവർടൈം ജോലി ചെയ്യുന്ന സകലരോടും പറയട്ടെ. 
അതെ, 
SFl ക്കാർക്ക് അവിടെ തെറ്റുപറ്റിയിട്ടുണ്ട്. ഒരു ന്യായീകരണവുമില്ല. മാതൃകാപരമായി അവരാ തെറ്റ് തിരുത്തുകയാണ്. 
കരുത്തോടെ അവർ തെറ്റുതിരുത്തി മുന്നോട്ടു പോകും. 
SFI യ്ക്ക് നിരക്കാത്തതൊന്നും SFI യിൽ ഉണ്ടാവില്ല. 
എന്നാൽ ഈ തക്കത്തിൽ SFI യെ അങ്ങു ഭസ്മീകരിക്കാമെന്ന് ആരും കരുതണ്ട.

ആയിരം അക്രമങ്ങളുടെ , 
ഹീനമായ കൊലപാതകങ്ങളുടെ ചോരക്കറയുമായി 
കലാലയങ്ങളുടെയാകെ വെറുപ്പേറ്റുവാങ്ങി അന്ത്യശ്വാസം വലിയ്ക്കേണ്ടി വന്ന ജീർണ സംഘങ്ങളെ ഈ തക്കം നോക്കി 
പട്ടടയിൽ നിന്നെടുത്ത് പൗഡറിട്ട് മിനുക്കിയെടുക്കാമെന്നും കരുതണ്ട.

അക്രമങ്ങളെ കലാലയങ്ങൾ ഒരു കാലത്തും അംഗീകരിക്കില്ല . അക്രമികളെ വിദ്യാർത്ഥികൾ പിന്തുണയ്ക്കുകയുമില്ല. സമാധാനമുള്ള കാമ്പസാണ് എല്ലാ വിദ്യാർത്ഥികളും ആഗ്രഹിക്കുന്നത്. 
ഇക്കാര്യം ഏറ്റവും നന്നായി അറിയാവുന്നവർ ഒരു പക്ഷേ
മനോരമ - മാതൃഭൂമി പത്രങ്ങളാണ്. 
തങ്ങളുടെ ഇഷ്ടക്കാരും ഏറാൻ മൂളികളുമായിരുന്ന കെ എസ് യു വിന് ആവശ്യത്തിന് വെള്ളവും വളവും നൽകിയിട്ടും അവർക്ക് പിന്നീട് എന്തു സംഭവിച്ചുവെന്നു മാത്രം നോക്കിയാൽ കാര്യം മനസിലാവും. 
മുഖ്യധാരാ മാധ്യമങ്ങളുടെ കലവറയില്ലാത്ത പിന്തുണ ലഭിച്ചിട്ടും , 
'ബാലജനസഖ്യം' റിക്രൂട്ട്മെന്റ് ഏജൻസിയായി അത്യദ്ധ്വാനം ചെയ്തിട്ടും കലാലയങ്ങൾ 
കെ എസ് യുവിനെ വെറുപ്പോടെ ആട്ടിയകറ്റിയത് എന്തുകൊണ്ടായിരുന്നുവെന്ന് ചിന്തിക്കണം.

മനുഷ്യത്വരഹിതമായ അക്രമങ്ങളും കൊലപാതകങ്ങളുമാണ് കെ എസ് യുവിനെ കാമ്പസുകൾ വെറുക്കാൻ കാരണം. 
ഇന്നലെകളിൽ നമ്മുടെ കലാലയ മുറ്റങ്ങളിലെ മണ്ണു നനഞ്ഞത് മഴ കൊണ്ടല്ല. ഇളം ചോര വീണാണ്‌. 
കലോത്സവ വേദിയിലാണ് കൊച്ചനിയനെ വെട്ടിനുറുക്കിക്കൊന്നത് . 
മുഹമ്മദ് അഷറഫ് ,
സി വി. ജോസ് , എം.എസ് പ്രസാദ് , ജി.ഭുവനേശ്വരൻ ....... 
എത്രയെത്ര ഉശിരന്മാരാണ് ജീവിതത്തിന്റെ വസന്തകാലങ്ങളിൽ കലാലയങ്ങളിൽ വെച്ച് ഖദർ ധാരികളാൽ തല്ലിക്കൊഴിയ്ക്കപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്, സീറ്റ് വിഭജനം നേരത്തെ തീർക്കും, മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം