
മലപ്പുറം: നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയരുമെന്നും വിമർശനങ്ങൾ ഉയരാനാണ് യോഗം ചേരുന്നത് തന്നെയെന്നും സിപിഎം നേതാവ് എം സ്വരാജ്. അരുതാത്തത് എന്തോ സംഭവിച്ചു എന്ന് കരുതേണ്ടതില്ല. എന്നാൽ യോഗം സംബന്ധിച്ച് പുറത്ത് വരുന്ന വാർത്തകൾ യാഥാർഥ്യമല്ല. പൊട്ടും പൊടിയുമൊക്കെയാണ് പുറത്ത് വരുന്നതെന്നും വാർത്തകളെ ഗൗരവമായി കാണുന്നില്ലെന്നും എം സ്വരാജ് പറഞ്ഞു.
വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്. ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല വിജയ പരാജയങ്ങൾ. യാഥാർഥ്യ ബോധമില്ലാത്ത വിലയിരുത്തൽ ആണത്. തെരഞ്ഞെടുപ്പിൽ ഏതെങ്കിലും വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന് വിലയിരുത്തുന്നത് ശരിയല്ല. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരെ ഈ വിമർശനങ്ങൾ ഒന്നും ബാധിക്കുന്നില്ലെന്നും എം സ്വരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
യുഡിഎഫ് മന്ത്രിസഭ തീരുമാനങ്ങളോടും സ്വരാജ് പ്രതികരിച്ചു. ഒരു ഗവൺമെന്റ് വരുമ്പോൾ ജനങ്ങളുടെ ഇഷ്ടം നേടുന്ന തീരുമാനങ്ങളാണ് എടുക്കുക. തുടക്കത്തിൽ തന്നെ ശാപവാക്കുകൾ പറഞ്ഞ് സ്വാഗതം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. സത്യപ്രതിജ്ഞയിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പങ്കെടുത്തു. 2011ൽ എന്തായിരുന്നു സംഭവിച്ചത്. ഞങ്ങൾ അതുപോലെ ആയിരിക്കില്ല. നല്ലൊരു ക്രിയാത്മക പ്രതിപക്ഷം ആയിരിക്കും. വലതുപക്ഷത്തിന് സമൂഹത്തിൽ ഒരു പ്രിവിലേജ് ഉണ്ട്. കോൺഗ്രസ് എന്തു തെറ്റ് ചെയ്താലും അത് കോൺഗ്രസ് അല്ലേ എന്നു പറയും. വലിയ രീതിയിൽ മുഖവിലടുക്കില്ല. നേരിയ ഒരു പിശക് പോലും ഇടതുപക്ഷത്തിന് സംഭവിക്കരുത് എന്ന വാശിയുമാണ് ഉള്ളത്. വലിയ വിമർശനം മുഹമ്മദ് റിയാസിന് എതിരെ ഉണ്ടായി. മുഖ്യമന്ത്രിയുടെ ബന്ധു ആയിപോയി എന്ന കാരണം കൊണ്ടാണ് വിമർശനം. പക്ഷേ കോൺഗ്രസിനെതിരെ അങ്ങനെ ഉണ്ടാവുന്നില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam