
പാലക്കാട്: ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ എങ്ങനെ തിരിച്ചറിയാനാകും എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോയെന്നും വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ എന്നുമാണ് ഷാഫി ചോദിച്ചത്. ചുവപ്പ് മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച നിരവധി പെണ്‍കുട്ടികള്‍ക്കൊപ്പം എം വി ഗോവിന്ദൻ നില്‍ക്കുന്ന ചിത്രം സഹിതമാണ് ഷാഫിയുടെ പോസ്റ്റ്.
നേരത്തെ, ജെൻഡര്‍ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി എം വി ഗോവിന്ദൻ രംഗത്ത് വരികയായിരുന്നു. ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്നാണ് ഗോവിന്ദൻ പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കെതിരെയായിരുന്നു ഇ പി ജയരാജന്‍റെ വിവാദ പരമാര്‍ശം. പെണ്‍കുട്ടികള്‍ പാന്‍റും ഷര്‍ട്ടും ധരിച്ച് ആണ്‍കുട്ടികളെപ്പോലെ സമരത്തിനിറങ്ങുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആക്ഷേപം.
പുരുഷന്‍മാരെപ്പോലെ മുടി വെട്ടി കരിങ്കൊടിയും കൊണ്ട് എന്തിന് നടക്കുന്നുവെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇത് സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് എതിരെയാണെന്ന് വ്യപാക വിമര്‍ശനവും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി സെക്രട്ടറി തന്നെ ഇ പിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരായ 'ബിൻ ലാദൻ' പരാമർശത്തില്‍ എം വി ജയരാജനോട് കാര്യങ്ങൾ തിരക്കിയെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു. ഇത് വംശീയ പരാമർശമല്ല. പ്രസംഗത്തിനിടയിൽ പറഞ്ഞ് പോയതാണ്.
എന്തായാലും പാർട്ടി ഇത്തരം പരാമർശങ്ങളെ പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ ഉന്നമനത്തിനും ശക്തീകരണത്തിനുമായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നു. പാർലമെന്‍റില്‍ ഭൂരിപക്ഷമുണ്ടായിട്ടും വനിത സംവരണ ബിൽ കേന്ദ്രം നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള സൈബർ ആക്രമണത്തില്‍ പാർട്ടിക്ക് ഒരു ബന്ധവുമില്ല. പാർട്ടി അല്ല ആക്രമിക്കുന്നത്. സൈബർ ആക്രമണങ്ങൾക്ക് പിന്തുണയില്ല. പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam