
പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിലെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. സൈബർ സെൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. കേസിലെ പ്രതി വിദ്യയെ പത്താം ദിവസവും പിടികൂടാന്‍ കഴിയാത്ത സാചഹര്യത്തിലാണ് പൊലീസ് നടപടി. പുതൂർ, ചെർപ്പുളശ്ശേരി സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്.
അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖ ഹാജരാക്കി ജോലി നേടാൻ ശ്രമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ പത്താം ദിവസവും മുഖ്യപ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. വിദ്യ എത്തിയ കാറിന്‍റെ നമ്പർ കണ്ടത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി അഗളി പൊലീസ് ഇന്ന് ചിറ്റൂർ ഗവ കോളേജിലെത്തും. അഭിമുഖ പാനലിൽ ഉണ്ടായിരുന്ന ചിറ്റൂർ കോളേജിലെ മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി എടുക്കും. വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അന്വേഷണ സംഘത്തിന്‍റെ നിലപാട് 16ന് അറിയിക്കും. 20 നാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.
മഹാരാജാസ് കോളജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്‍റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയ ഈ സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് പാലക്കാട് അട്ടപ്പാടി ഗവ കോളേജിലെ താത്കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്‍റെ വിവരം പുറത്താകുന്നത്.
അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കള്ളക്കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മൂന്നാം പ്രതിയും കെ എസ് യു സംസ്ഥാന പ്രസിഡന്‍റുമായ അലോഷ്യസ് സേവ്യറിനോട് ചോദ്യം ചെയ്യലിനെത്താൻ ജില്ലാ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കോഴിക്കോട് ആയതിനാൽ രണ്ട് ദിവസം കഴിഞ്ഞേ എത്തൂ എന്നാണ് അലോഷ്യസ് സേവ്യർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇതിനിടെ കൊച്ചിയിലെ എൻ ഐ സി മേഖലാ ഓഫീസിൽ അന്വേഷണസംഘം വീണ്ടുമെത്തി വിവരങ്ങൾ തേടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam