
കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ ഗൂഢാലോചന വാദം തള്ളി മഹാരാജാസ് പ്രിൻസിപ്പാള്‍. റീ അഡ്മിഷൻ എടുത്തതിനാലാണ് 2021 ബാച്ചിനൊപ്പം ഫലം വന്നത്. പി എം ആർഷോ റീ അഡ്മിഷൻ എടുത്തതിന്‍റെയും പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്‍റെയും രേഖകളും പ്രിൻസിപ്പാള്‍ പുറത്തുവിട്ടു. വിവാദത്തിൽ മഹാരാജാസ് കോളേജ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.
ആര്‍ഷോ കൃത്യമായി ക്ലാസില്‍ വരാത്തതിനാല്‍ റോള്‍ ഔട്ടായി. പിന്നാലെ അടുത്ത ബാച്ചിനൊപ്പം ആര്‍ഷോ റീ അഡ്മിഷന്‍ എടുത്തു. റി അഡ്മിഷന്‍ എടുത്താല്‍ ജൂനിയര്‍ ബാച്ചിനൊപ്പമാകും ഫലം വരിക. 2021 ബാച്ചിനൊപ്പമാണ് ആര്‍ഷോ പുനഃപ്രവേശനം നേടിയത്. പരീക്ഷ എഴുതാന്‍ ഫീസും അടച്ചിരുന്നു. എന്നാല്‍ പരീക്ഷ എഴുതിയിരുന്നില്ല. 2021 ബാച്ചിനൊപ്പം റീ അഡ്മിഷന്‍ എടുത്തതിനാലാണ് അവര്‍ക്കൊപ്പം റിസര്‍ട്ട് വന്നത്. റി അഡ്മിഷന്‍ എടുത്തതിനും പരീക്ഷയ്ക്ക് അപേക്ഷിച്ചതിനും രേഖകളുണ്ടെന്നും ഇതില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ജയിച്ചെന്ന ഫലം വന്നത് സാങ്കേതിക പിഴവാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ആർഷോയുടെ മാത്രമല്ല മറ്റ് കുട്ടികളുടെയും മാർക്ക് ലിസ്റ്റിൽ സമാനമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഉന്നത വിദ്യാഭ്യസ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറിയെന്നും പ്രിൻസിപ്പാൾ പറഞ്ഞു. ജൂനിയര്‍ ബാച്ചിനൊപ്പം റിസര്‍ട്ട് വന്നതില്‍ ആര്‍ഷോ ഗൂഢാലോചനവാദം ആവര്‍ത്തിച്ചതോടെയാള്‍ പ്രിൻസിപ്പാളിന്‍റെ വിശദീകരണം.
മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയിട്ടില്ലെന്നും പരീക്ഷ നടക്കുമ്പോൾ ജില്ലയിൽ ഉണ്ടായിരുന്നില്ലെന്നുമാണ് ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചത്. 2022 ഒക്ടോബർ 26 ന് വന്ന ഫലത്തിൽ ആബ്സൻറ് എന്നാണുള്ളത്. ഇപ്പോൾ പ്രചരിപ്പിക്കുന്ന മാർക്ക് ലിസ്റ്റ് 2021 ബാച്ച് റെഗുലർ പരീക്ഷയുമായി ബന്ധപ്പെട്ടതാണ്. ആ പരീക്ഷ എഴുതാൻ താൻ രജിസ്റ്റർ ചെയ്തിട്ടില്ല. മാർക്ക് ലിസ്റ്റിൽ ആണ് എന്റെ പേരുണ്ട് എന്ന നിലയിലാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ റിസൾട്ടിൽ മാത്രം വന്ന സാങ്കേതിക പ്രശ്നം നിഷ്കളങ്കമല്ലെന്നുമാണ് ആർഷോ എഫ്ബി പോസ്റ്റിൽ ആരോപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam