
പാലക്കാട്: പാലക്കാട് ജില്ലയിൽ കനത്ത മഴ തുടരുകയും മലമ്പുഴ അണക്കെട്ടിലേക്കുള്ള ജലനിരപ്പ് 112 .95 മീറ്ററിലെത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ നാളെ മലമ്പുഴ ഡാം തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. മലമ്പുഴ അണക്കെട്ടിലെ വെള്ളം എത്തുന്ന മുക്കൈപുഴ, കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്. അണക്കെട്ടിൽ ഇന്ന് രാവിലെ 10 വരെ 109. 23 മീറ്റർ ജലനിരപ്പാണുള്ളത്.
മലമ്പുഴ അണക്കെട്ട് തുറന്നപ്പോഴാണ് കഴിഞ്ഞ വര്‍ഷം പ്രളയം ഉണ്ടായത്. മംഗലം ഡാമും ഏത് നിമിഷവും തുറന്നേക്കും എന്ന അവസ്ഥയിലാണ്. അങ്ങനെ എങ്കിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം കയറാനിടയുണ്ട്.
മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ പ്രളയസമാനമാണ് പാലക്കാട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും. കനത്ത മഴയിൽ വെള്ളം കയറി നഗരത്തിലെ പ്രധാന ഹൗസിംഗ് കോളനികൾ പോലും വെള്ളത്തിനടിയിലായ അവസ്ഥയാണ്. വീടുകളിലെ ഒന്നാം നില വരെ വെള്ളം ഉയര്‍ന്നു. നഗരത്തിൽ അഗ്നി ശമന സേന അടക്കമുള്ള രക്ഷാപ്രവര്‍ത്തകരുടെ സംഘം ആളുകളെ ഒഴിപ്പിക്കാൻ പരിശ്രമിക്കുകയാണ്. യാക്കരപ്പുഴ കര കവിഞ്ഞ് ഒഴുകുന്ന അവസ്ഥയാണ്. രാവിലെ പെട്ടെന്നാണ് അനിയന്ത്രിതമായി വെള്ളം ഒഴുകിയെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അട്ടപ്പാടി പൂര്‍ണ്ണമായും ഒറ്റെപ്പെട്ട അവസ്ഥയാണ്. എന്താണവിടെ സംഭവിക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥയിലാണ് ഇപ്പോൾ അട്ടപ്പാടിയിലുള്ളത്. പല്ലശനയിലും അനങ്ങൻ മലയിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. മണ്ണാര്‍കാട് കരിമ്പ മേഖലയിലും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. നെല്ലിയാമ്പതിയിലും ഉരുളുപൊട്ടിയിട്ടുണ്ട്. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലച്ച അവസ്ഥിയാണിപ്പോൾ പാലക്കാട്ട് ഉള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam