ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് ആറുകിലോ കഞ്ചാവ് കണ്ടെത്തി. വൈകിട്ട് അഞ്ചിന് റെയിൽവേ പോലീസിന്‍റെ പരിശോധനയ്ക്കിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലാണ് മൂന്നു പൊതികളിലായി കഞ്ചാവ് സൂക്ഷിച്ചിരുന്നത്
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് ആറുകിലോ കഞ്ചാവ് കണ്ടെത്തി. വൈകിട്ട് അഞ്ചിന് റെയിൽവേ പോലീസിന്‍റെ പരിശോധനയ്ക്കിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലാണ് മൂന്നു പൊതികളിലായി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്‍റെ തെക്കുവശത്ത് മൂത്രപ്പുരയ്ക്ക് സമീപമാണ് ബാഗ് കണ്ടെത്തിയത്. ഷാലിമാർ എക്സ്പ്രസ് ട്രെയിൻ പരിശോധിച്ചതിനുശേഷം പുറത്തിറങ്ങിയപ്പോഴാണ് ബാഗ് പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തിൽ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരിശോധന ഭയന്ന് ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. എസ്ഐ കെ ബിജോയ് കുമാറിന്‍റെ നേതൃത്വത്തിൽ സനു കെ മാത്യു, സന്തോഷ്, ബാലു, ആർപിഎഫ് ഉദ്യോഗസ്ഥരായ പ്രിൻസ്, ശരത്, ജോണി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.



