
മലപ്പുറം: ഫ്യൂസ് ഊരിക്കഴിഞ്ഞിട്ടും വൈദ്യുതി കുടിശ്ശിക അടയ്ക്കാതെ മലപ്പുറം കളക്ടറേറ്റിലെ ഓഫീസുകൾ. ജില്ലാ വിദ്യാഭ്യാസ വകുപ്പ്, പി ഡബ്ല്യു ഡി, എ ഇ ഒ ഓഫീസുകൾ നാലാം ദിവസവും ഇരുട്ടില്‍ തുടരും. ജീവനക്കാര്‍ തന്നെ കയ്യില്‍ നിന്ന് പണമെടുത്ത ബില്ലടച്ചതോടെ ചില ഓഫീസുകളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസ്, പിഡബ്ലുഡി ഓഫീസ്, ഇന്‍ഫോര്‍മേഷന്‍ ഓഫീസ്, പട്ടിക ജാതി വികസന വകുപ്പ് ഓഫീസ് ഹയര്‍സെക്കന്‍ഡറി റീജിയണല്‍ ഡയറക്ടറേറ്റ് ഓഫീസ്, എഇഒ ഓഫീസ് എന്നിവിടങ്ങളിലെ ഫ്യൂസ് കെസ്ഈ ബി ഊരിയത്. 20000 ത്തോളം രൂപയാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ കുടിശ്ശിക. ഇത് അടച്ചിട്ടില്ല.
സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസിന്റെ കുടിശ്ശിക 6247 രൂപയാണ്. ഇതിൽ പകുതി അടച്ചു. പകുതി ഈ മാസം പത്തിന് അടയ്ക്കുമെന്ന് ഉറപ്പു നല്‍കിയതിനാല്‍ കണക്ഷന്‍ പുനസ്ഥാപിച്ചു. 5212 രൂപ കുടിശ്ശികയുള്ള പിഡബ്ലുഡി ഓഫീസില്‍ വെളിച്ചം എത്തിയിട്ടില്ല. ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസില്‍ ജീവനക്കാര്‍ തന്നെ സ്വന്തം കയ്യില്‍ നിന്നും പണമടച്ച് വൈദ്യുതി ബന്ധം പുന്ഥാപിച്ചു.
എസ് സി ഓഫീസും ഹയര്‍ സെക്കന്‍ഡറി ഓഫീസും ബില്‍ അടച്ച് വൈദ്യുതി ബന്ധം സാധാരണ നിലയിലാക്കി. ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ കമ്പ്യൂട്ടറും മറ്റും പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് എസ് എസ് എൽ സി മുന്നൊരുക്കങ്ങളെ ബാധിച്ചിട്ടുണ്ട്. ഫുഡ് ഇന്‍സ്പെക്ടര്‍ ഓഫീസ് 10000 ത്തോളം രൂപയാണ് കുടിശ്ശിക. പരിശോധനകളെയും മറ്റും ബാധിക്കുന്നതിനാല്‍ താല്‍ക്കാലം ഫ്യൂസ് ഊരിയിട്ടില്ല. ജില്ലാ ജഡ്ജിയുടെ ഓഫീസിനും കുടിശ്ശികയുണ്ട്. എല്ലാ ഓഫീസുകളിലും നേരിൽ പോയി ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കെഎസ്ഇബി പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam