വെള്ളക്കരം കൂട്ടിയത് ആദ്യം സഭയിൽ പ്രഖ്യാപിക്കാത്ത വിഷയം: മന്ത്രി റോഷിക്കെതിരെ സ്പീക്കറുടെ റൂളിങ്

By Web TeamFirst Published Feb 7, 2023, 1:35 PM IST
Highlights

സഭ നടക്കുമ്പോൾ ആരുമറിയാതെ വെള്ളക്കരം കൂട്ടിയത് സഭയോടുള്ള അനാദരവാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു

തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയത് നിയമസഭയിൽ ആദ്യം പ്രഖ്യാപിക്കാത്തതിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിംഗ്. സഭ നടക്കുമ്പോൾ ആരുമറിയാതെ വെള്ളക്കരം കൂട്ടിയത് സഭയോടുള്ള അനാദരവാണെന്ന പ്രതിപക്ഷപരാതിയിൽ റോഷിയെ വിമർശിച്ചായിരുന്നു സ്പീക്കറുടെ റൂളിംഗ്. 'വെള്ളക്കരം വർധിപ്പിക്കുന്നത് തികച്ചും ഭരണപരമായ നടപടിയാണ്. എങ്കിലും സംസ്ഥാനത്ത് എല്ലാ വിഭാഗം ജനത്തെയും ബാധിക്കുന്ന തീരുമാനമാണെന്ന നിലയിൽ, സഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം സഭയിൽ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിൽ അത് ഉത്തമമായൊരു മാതൃകയായേനെ'- സ്പീക്കർ എഎൻ ഷംസീർ റൂളിങിൽ വ്യക്തമാക്കി.

'ഒരു കുടുംബത്തിനല്ല, ഒരാള്‍ക്ക് 100 ലിറ്റര്‍'; വിചിത്ര വാദത്തിൽ മന്ത്രി റോഷിയുടെ വിശദീകരണം

അതേ സമയം വിചിത്രവാദങ്ങളുമായി വെള്ളക്കരം വര്‍ധന മന്ത്രി ന്യായീകരിച്ചു. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബം ഒരു ദിവസം 100 ലിറ്റർ വെള്ളം ഉപയോഗിക്കുമോ എന്ന് ചോദിച്ച റോഷി അഗസ്റ്റിൻ ജല ഉപഭോഗം കുറയ്ക്കാൻ ജനങ്ങളെ പഠിപ്പിക്കേണ്ട സമയമായെന്നും പറഞ്ഞു. വിലവർദ്ധനവ് കേട്ട് ബോധം കെടുന്നയാൾക്ക് കൊടുക്കുന്ന വെള്ളത്തിൻറെ അളവ് കൂട്ടണമെങ്കിൽ എംഎൽഎമാർ കത്ത് തന്നാൽ മതിയെന്നായിരുന്നു റോഷി അഗസ്റ്റിൻറെ പരിഹാസം. ഇന്ന് വെള്ളം ഉപയോഗത്തിൻറെ വിചിത്ര കണക്കുകൾ ചോദിച്ചും പറഞ്ഞുമാണ് ന്യായീകരണം. 4912.42 കോടിയുടെ സഞ്ചിത നഷ്ടമാണ് വാട്ടർ അതോറിറ്റിക്ക്. കെഎസ്ഇബിക്ക് മാത്രമുള്ള കുടിശ്ശിക 1263 കോടി. കരംകൂട്ടാതെ പിടിച്ചുനിൽക്കാനാകില്ല, ഉപയോഗം കുറക്കേണ്ടതിൻറെ ആവശ്യകത കൂടി ജനത്തെ ഓർമ്മിപ്പിക്കാനാണ് കരം കൂട്ടിയതെന്നും റോഷി പറഞ്ഞു.

വെള്ളക്കരം വർധന എഡിബിക്ക് വേണ്ടിയെന്ന് യുഡിഎഫ്; ആശങ്ക വേണ്ടെന്ന് മന്ത്രി, അടിയന്തിര പ്രമേയം തള്ളി

റോഷി ആളാകെ മാറിപ്പോയെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് വിഡി സതീശൻ, ഇന്ധന സെസ്സും കെഎസ്ഇബി നിരക്കും വർദ്ധനവും വെള്ളക്കരം കൂട്ടലും ചേർത്ത് സർക്കാർ ആകെ ജനത്തെ ആകെ പൊറുതിമുട്ടിക്കുകയാണെന്ന് കുറ്റപ്പെടുത്തി. എഡിബിക്ക് വേണ്ടിയാണ് വെള്ളക്കരം കൂട്ടിയതെന്ന് അടിയന്തിര പ്രമേയ നോട്ടീസ് നൽകിയ എം വിൻസെൻറ് ആരോപിച്ചു. വെള്ളക്കരം കൂട്ടൽ സഭനിർത്തിചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

'ബോധം കെട്ടുവീണാൽ വെള്ളം തളിക്കാനാവാത്ത സ്ഥിതി'; കത്ത് തന്നാൽ അനുവദിക്കാമെന്ന് മന്ത്രി, സഭയില്‍ കൂട്ടച്ചിരി

click me!