തരിശ്ശായി കിടന്ന ഒരു മൊട്ടക്കുന്നില്‍ നിലമ്പൂരില്‍ നിന്നും വൃക്ഷത്തൈകൾ എത്തിച്ച് നട്ടു നനച്ചു വളര്‍ത്തുകയായിരുന്നു
മലപ്പുറം: സ്വന്തം പുരയിടത്തിലെ മൊട്ടക്കുന്നിനെ കാടാക്കി മാറ്റി കൃഷിയിടത്തിലെ ജലക്ഷാമം പരിഹരിച്ച് കര്‍ഷകൻ. മലപ്പുറം പുളിക്കലിനടുത്ത് അരൂര്‍ പൈക്കാടത്ത് ഇല്ല്യാസാണ് ഒന്നര ഏക്കറോളം വരുന്ന സ്ഥലം കാടാക്കി മാറ്റിയത്. മഹാഗണിയും ഈട്ടിയും അടക്കം വൻ മരങ്ങൾ നിറഞ്ഞു നില്‍ക്കുന്ന കാടാണ് ഇവിടെ ഇപ്പോഴുള്ളത്. പത്തു വര്‍ഷത്തിലേറെ വരുന്ന അധ്വാനത്തിലൂടെയാണ് ഇല്യാസ് കാട് ഉണ്ടാക്കിയെടുത്തത്. വര്‍ഷങ്ങൾക്ക് മുൻപ് കൊടും വേനലില്‍ പത്തേക്കര്‍ ഭൂമിയിലെ കിണറുകള്‍ വറ്റി വരണ്ടതോടെയാണ് ഇല്ല്യാസ് തന്റെ പറമ്പിലെ മൊട്ടക്കുന്നിനെ വനമാക്കാനുള്ള ശ്രമം തുടങ്ങിയത്.
വറ്റിയ നീരുറവകളില്‍ നീരൊഴുക്കുണ്ടാക്കാനുള്ള ശ്രമമായിരുന്നു ഇതിന് പിന്നിൽ. തരിശ്ശായി കിടന്ന ഒരു മൊട്ടക്കുന്നില്‍ നിലമ്പൂരില്‍ നിന്നും വൃക്ഷത്തൈകൾ എത്തിച്ച് നട്ടു നനച്ചു വളര്‍ത്തുകയായിരുന്നു. ഇതാണ് ഇന്ന് കാടായി മാറിയത്. പിന്നീട് ഇതുവരെ ഈ പറമ്പിലെ കിണറുകളും കുളങ്ങളുമൊന്നും വറ്റിയിട്ടേയില്ല. വീടിനു ചുറ്റും മാവും മാംഗോസ്റ്റിനും മാതളവുമെല്ലാമായി മറ്റൊരു ലോകം തന്നെ ഇല്ല്യാസ് പണിതിട്ടുണ്ട്. പ്രകൃതിയോടിണങ്ങുന്ന രീതിയില്‍ വീടും പണിതു. സംസ്ഥാന സര്‍ക്കാരിന്‍റേതടക്കം നിരവധി പുരസ്കാരങ്ങള്‍ ഇല്ല്യാസിനെ തേടിയെത്തിയിട്ടുണ്ട്.
തരിശ് ഭൂമി വനമാക്കി മാറ്റിയ കഥ