Published : Sep 14, 2023, 09:37 AM ISTUpdated : Sep 23, 2023, 07:42 AM IST

Malayalam News Highlights : നിപ ആശങ്ക, മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം, വിവരങ്ങളറിയാം

Summary

കോഴിക്കോട് നിപ സ്ഥിരീകരിച്ച ഒൻപത് വയസുകാരന്‍റെ നില ഗുരുതരമായി തുടരുന്നു. മോണോ ക്ലോണൽ ആന്‍റിബോഡി ഇന്ന്
എത്തിക്കും. ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. കോഴിക്കോട്ടെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി.

Malayalam News Highlights : നിപ ആശങ്ക, മലപ്പുറത്തും ജാഗ്രതാ നിർദ്ദേശം, വിവരങ്ങളറിയാം

01:26 PM (IST) Sep 14

'ക്രിമിനൽ ഗൂഢാലോചനയിൽ ഒന്നാംപ്രതി മുഖ്യമന്ത്രി' : സതീശൻ

സോളാറിലെ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് യുഡിഎഫ്. അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അതിനെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ക്രിമിനൽ ഗൂഢാലോചനയിൽ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. അന്വേഷണത്തില്‍ ഒരു ഭയവും ഇല്ലെന്നും സതീശന്‍ പറഞ്ഞു. വിഷയം സംസ്ഥാന ഏജൻസി അന്വേഷിക്കേണ്ടെന്നും സിബിഐ അന്വേഷിച്ചില്ലെങ്കിൽ നിയമ വഴി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

01:08 PM (IST) Sep 14

അച്ഛന്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു

തൃശൂർ ചിറക്കേക്കോട് അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ച് മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജു (40), അദ്ദേഹത്തിന്റെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പിന്നീട് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച അച്ഛന്‍ ജോൺസനും (58 ) ചികിത്സയിലാണ്.

01:08 PM (IST) Sep 14

കേരളത്തിൽ നിപ നിരീക്ഷണത്തിൽ അപര്യാപ്തത, വൈറസ് പടരുന്ന സാഹചര്യമറിയാത്തത് വെല്ലുവിളിയെന്ന് ഡോ.ഇ.ശ്രീകുമാർ

സംസ്ഥാനത്ത് നിപ നിരീക്ഷണത്തിൽ അപര്യാപ്തതയുണ്ടെന്ന് തോന്നയ്ക്കൽ അഡ്വാൻസ് ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് വൈറോളജിയുടെ ഡയറക്ടർ ഡോ.ഇ.ശ്രീകുമാർ. കേരളത്തിൽ വൈറസ് മനുഷ്യരിലേക്ക് പകരുന്ന സാഹചര്യം ഇനിയും കണ്ടെത്താനാകാത്തത് വെല്ലുവിളിയാണ്. സ്ഥിരം പ്രശ്നമായി നിപ മാറുമ്പോൾ, നിരന്തര പഠനവും നിരീക്ഷണവും വേണമെന്നും ഡോ. ഇ ശ്രീകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

11:56 AM (IST) Sep 14

ഫെനി ബാലകൃഷ്ണൻ ഭൂലോക തട്ടിപ്പുകാരനെന്ന് വെള്ളാപ്പള്ളി

ഫെനി ബാലകൃഷ്ണൻ ഭൂലോക തട്ടിപ്പുകാരൻ ആണെന്ന് വെള്ളാപ്പള്ളി നടേശൻ. സോളാർ പരാതിക്കാരിയുടെ കത്തിൽ പേരുകൾ കൂട്ടിച്ചേർക്കാൻ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു എന്ന ഫെനി ബാലകൃഷ്ണന്റെ ആരോപണം പച്ചക്കളളം ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സോളാർ കേസ് അടഞ്ഞ അധ്യായമാണ്. ​ഗണേഷ് കുമാറിന് സ്വഭാവ ശുദ്ധിയില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. സോളാർ കേസിൽ താൻ ഇടപെട്ടിട്ടേയില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കത്തിൽ ഒരു കൂട്ടം പേരുകൾ കൂട്ടിച്ചേർക്കാൻ വെള്ളാപ്പള്ളി തന്നോട് ആവശ്യപ്പെട്ടു എന്നായിരുന്നു ഇന്നലെ ഫെനി ബാലകൃഷ്ണൻ പറഞ്ഞത്. Read More:

11:43 AM (IST) Sep 14

ഗ്രാമീണ ബാങ്കുകൾക്ക് ആശ്വാസം, സുപ്രീംകോടതി സുപ്രധാന വിധി

കാർഷിക ഗ്രാമീണ വികസന ബാങ്കുകൾക്ക് ആശ്വാസമാകുന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. 2008 മുതലുള്ള നികുതിയടക്കണമെന്ന ആദായനികുതി ഉത്തരവ് റദ്ദാക്കി. 2006 ലെ ഫിനാൻസ് ആക്ട് പ്രകാരം സഹകരണ ബാങ്കുകൾ നികുതിയിളവിന് അർഹതയുണ്ടായിരുന്നില്ല. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നികുതി ഇളവ് ആവശ്യപ്പെട്ട് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമീണ വികസന ബാങ്കാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

11:12 AM (IST) Sep 14

വയനാട്ടിലും ജാ​ഗ്രതാ നിർദ്ദേശം; മാസ്ക് നിർബന്ധമാക്കി, നിരീക്ഷണം തുടരും

കുറ്റ്യാടി മേഖലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും ജാഗ്രത നിർദേശം. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ പൊതുപരിപാടിക്ക് എത്തുന്നവർ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കണ്ടയിൻമെന്റ് സോണിലോ അതിന് സമീപത്തോ ഉള്ളവർ വയനാട്ടിലെ ജോലിക്കാർ ആണെങ്കിൽ യാത്ര ഒഴിവാക്കണമെന്നും കളക്ടർ രേണുരാജ് അറിയിച്ചു. 

10:46 AM (IST) Sep 14

കെഎസ്ഇബി ദീർഘകാല കരാർ റദ്ദാക്കിയത് സർക്കാർ വീഴ്ച, അന്വേഷിക്കണമെന്ന് പ്രതിപക്ഷം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കരാർ റദ്ദാക്കിയതിൽ സിബിഐ അന്വേഷണം വേണം. 4.29 രൂപക്ക് വാങ്ങിയിരുന്ന വൈദ്യുതി 5.12 മുതൽ 6.34 രൂപ വരെ ഉയർന്ന നിരക്കിൽ വാങ്ങിയതിലൂടെ 7 കോടിയുടെ നഷ്ടം ഉണ്ടാകുന്നു. ദീർഘകാല കരാർ റദ്ദാക്കിയത് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ഉൾപ്പെടുന്ന റെഗുലേറ്ററി കമ്മീഷനാണെന്നും പ്രതിപക്ഷം ആരോപിച്ചു.

09:41 AM (IST) Sep 14

കുടുംബ വഴക്ക്; മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പിതാവ്

ചിറക്കേക്കോട് മകന്റെ കുടുംബത്തെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി പിതാവ്. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ജോജിയുടെ പിതാവ് ജോണ്‍സന്‍ (58) ആണ് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.

09:40 AM (IST) Sep 14

എ സി മൊയ്തീൻ അടക്കം സിപിഎം നേതാക്കൾക്ക് വീണ്ടും നോട്ടീസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ കൂടുതൽ നടപടികളുമായി ഇ ഡി. മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കൾക്ക് എൻഫോസ്സ്മെന്റ് വീണ്ടും നോട്ടീസ് നൽകി.  അടുത്ത ചൊവ്വാഴ്ച എസി മൊയ്തീൻ ഹാജരാകണം. കൗൺസിലർമാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. എ സി മൊയ്ദീൻ സ്വത്ത്‌ വിശദാംശങ്ങൾ, ബാങ്ക് നിക്ഷേപക രേഖകകൾ എന്നിവ പൂർണ്ണമായി ഹാജരാക്കണം.

09:40 AM (IST) Sep 14

ആർഎസ്എസ് ചിന്തകൻ ആർ.ബി.വി.എസ്. മണിയൻ ചെന്നൈയിൽ അറസ്റ്റിൽ

ഭരണഘടനാ ശിൽപ്പി ബി. ആർ അംബേദ്കറിനെതിരായ അധിക്ഷേപ പരാമർശത്തിൽ ആർ എസ് എസ് ചിന്തകൻ ആർ.ബി.വി.എസ് മണിയൻ അറസ്റ്റിൽ. ചെന്നൈ പൊലീസാണ് ആർ.ബി.വി.എസ് മണിയനെ അറസ്റ്റ് ചെയ്തത്. അംബേദ്കർ ഒരു പട്ടികജാതിക്കാരൻ മാത്രമാണെന്നും ഭരണഘടന ശില്പിയെന്ന് അംബേദ്കറെ വിളിക്കുന്നവർക്ക് വട്ടാണെന്നുമായിരുന്നു മണിയന്റെ പരാമർശം. വി എച്ച് പി മുൻ തമിഴ്നാട് വൈസ് പ്രസിഡന്റാണ് ആർ.ബി.വി.എസ്. മണിയന്റെ അംബേദ്ക്കർ വിരുദ്ധ അധിക്ഷേപ പ്രബാഷണം കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കപ്പെട്ടത്. 

09:39 AM (IST) Sep 14

മരിച്ചവരെയും വിടാതെ ലോൺ ആപ്പുകൾ

ഓൺലൈൻ ആപ്പ് വായ്പ്പ സംഘം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത കടമക്കുടിയിലെ ദമ്പതികളെ മരണ ശേഷവും വിടാതെ ലോൺ ആപ്പുകൾ. മോർഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച് ലോൺ ആപ്പുകളുടെ ഭീഷണി തുടരുകയാണ്. മരിച്ച നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകളാണ് ബന്ധുക്കൾക്ക് അയച്ചത്‌. ഇന്ന് രാവിലെയും ബന്ധുക്കളുടെ ഫോണുകളിൽ ഫോട്ടോകളെത്തിയെന്ന് ബന്ധുക്കൾ പറഞ്ഞു. കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ആപ്പിനെതിരെ വരാപ്പുഴ പൊലീസ്  കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഭീഷണി ഇപ്പോഴും തുടരുകയാണെന്ന് സഹോദരൻ ടിജോ ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു. 

09:38 AM (IST) Sep 14

നിപ കോഴിക്കോട്ട് ഇന്ന് അവധി

 കോഴിക്കോട് നിപ സ്ഥിരീകരിച്ച ഒൻപത് വയസുകാരന്‍റെ നില ഗുരുതരമായി തുടരുന്നു. മോണോ ക്ലോണൽ ആന്‍റിബോഡി ഇന്ന്
എത്തിക്കും. ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി.


More Trending News