
പത്തനംതിട്ട: മലയാലപ്പുഴയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷൻ സംഘമെന്ന് വിവരം. ഇന്നലെ രാത്രിയാണ് മലയാലപ്പുഴ സ്വദേശിയായ അജേഷ് കുമാറിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് ക്രൂരമായി മർദ്ദിച്ച ശേഷമാണ് എറണാകുളത്തേക്കുള്ള വഴിയിൽ ഉപേക്ഷിച്ചത്. തട്ടിക്കൊണ്ടുപോകലിനും ക്വട്ടേഷനും പിന്നിൽ അജേഷ് കുമാറുമായി അടുപ്പമുള്ളയാൾ എന്നാണ് പുറത്ത് വരുന്ന വിവരം. അജേഷിനെ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിൽ ഇന്ന് രാവിലെ എത്തിച്ചിരുന്നു. ഇദ്ദേഹത്തെ ചോദ്യം ചെയ്ത് വരികയാണ്.
ഇന്നലെ അർദ്ധരാത്രിയോടെ പൊലീസ് അജേഷ് കുമാറിനെ കണ്ടെത്തിയിരുന്നു. പ്രതികളെ പറ്റി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളിലൊരാളുടെ ഫോണിൽ നിന്ന് കാണാതായ അജേഷ് കുമാർ വീട്ടിലേക്ക് വിളിച്ചിരുന്നു. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. മലയാലപ്പുഴയിൽ നിന്ന് പാല വഴി തൃശ്ശൂർ ഭാഗത്തേക്കാണ് വാഹനം പോയത്.
തട്ടികൊണ്ട് പോകാനുള്ള കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. അജേഷിന്റെ ഫോണിലെ ചില വീഡിയോകൾ ആവശ്യപ്പെട്ടാണ് അഞ്ചംഗ സംഘം എത്തിയതെന്നാണ് സൂചന. പ്രതികൾ വീട്ടിലെത്തിയ സമയം ഏതോ വീഡിയോ സംബന്ധിച്ച് പറഞ്ഞതായി അജേഷിന്റെ അമ്മയും മൊഴി നൽകിയിട്ടുണ്ട്. അജേഷ് കുമാറിന്റെ ഫോൺ നിലവിൽ പൊലിസിന്റെ കസ്റ്റഡിയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam