
തൃശൂർ: ഉത്തർപ്രദേശിലെ ബറേലിയിലേക്ക് പരിശീലനത്തിന് പോയ ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാതായതായി പരാതി. താമരയൂർ പൊങ്ങണം വീട്ടിൽ ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പുണെയിലെ ആർമി മെഡിക്കൽ കോളജിലാണ് ജോലി ചെയ്‌തിരുന്നത്.
ബറേലിയിലേക്ക് പോകാൻ ജൂലൈ 9നാണ് ബാന്ദ്രയിൽ നിന്ന് റാംനഗർ എക്‌സ്പ്രസ് ട്രെയിനിൽ കയറിയത്. 10-ാം തീയതി രാത്രി പത്തരയോടെ ബന്ധുക്കളെ അവസാനമായി ഫോണിൽ വിളിച്ചത്. പിന്നീട് ഫോണിൽ ബന്ധപ്പെടാനായില്ലെന്ന് സഹോദരൻ സാജിദ് പറഞ്ഞു. ബറേലിക്ക് ടിക്കറ്റ് കിട്ടാത്തതിനാൽ തൊട്ടടുത്തുള്ള ഇസ്സത്ത് നഗറിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. ഇസ്സത്ത് നഗറിലെ ടവർ ലൊക്കേഷനാണ് അവസാനമായി കാണിച്ചത്. പരിശീലന സ്ഥലത്ത് എത്തിയിട്ടില്ല. മൂന്നു മാസം മുൻപാണ് അവസാനമായി നാട്ടിൽ വന്നത്.
പോലീസ് അന്വേഷണം തുടങ്ങി. സൈനികതലത്തിലും അന്വേഷണം നടന്നു വരികയാണ്. ബന്ധുക്കളും സുഹൃത്തുക്കളും ഫർസിനെ തിരഞ്ഞു ബറേലിയിലേക്ക് പുറപ്പെട്ടു. ബഹ്റൈനിലുള്ള സഹോദരനും ബന്ധുവും ദില്ലിയിലേക്ക് തിരിച്ചിട്ടുണ്ട്. ബന്ധുക്കൾ എൻ കെ അക്ബർ എംഎൽഎക്കും സ്ഥലം എംപിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും പരാതി നൽകി. എംഎൽഎ ഇത് സംബന്ധിച്ചു മുഖ്യമന്ത്രിക്കും പരാതി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam