
മംഗളൂരു: കര്‍ണാടകയിലെ കുടകില്‍ ട്രക്കിംഗിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്തിയതിന്‍റെ സന്തോഷത്തിലാണ് കുടുംബവും നാട്ടുകാരും. ശരണ്യയെ വിരാജ്പേട്ട താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനകൾ പൂർത്തിയാക്കി. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ ശരണ്യ സ്വന്തം നാടായ നാദാപുരത്തേക്ക് തിരിച്ചു.
ആനകളുടെ സാന്നിധ്യമുള്ള കാട്ടില്‍ ദിവസങ്ങളോളം തനിച്ചു നിന്നിട്ടും ചോര്‍ന്ന് പോകാത്ത ധൈര്യവും ആത്മവിശ്വാസവുമാണ് ശരണ്യയെ സൂപ്പര്‍ ശരണ്യയാക്കിയത്. കുടകിലെ ഏറ്റവും വലിയ കൊടുമുടിയായ തടിയന്‍ഡമോള്‍ ട്രക്കിങ്ങിനെത്തിയ ശരണ്യയെ നാലാംദിവസത്തെ തെരച്ചിലിലാണ് പ്രദേശവാസികള്‍ കണ്ടെത്തിയത്. കൊച്ചിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ജി എസ് ശരണ്യ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിയാണ്.
കുടകിലെ ഏറ്റവും വലിയ കൊടുമുടിയായ തടിയന്‍ഡമോളില്‍ ട്രക്കിങ്ങിന് പോയ ശരണ്യയെ വ്യാഴാഴ്ച്ചയാണ് കാണാതായത്. 1748 മീറ്റർ ഉയരമുള്ള കൊടുമുടി. ട്രെക്കിങ്ങ് സംഘത്തിലെ 9 പേര്‍ മടങ്ങിയെത്തിയെങ്കിലും വഴി തെള്ളിയ ശരണ്യയെ കാണാതാവുകയായിരുന്നു. ഫോണിൽ പലവട്ടം വിളിച്ചിട്ടും ശരണ്യയെ കിട്ടിയില്ല. ഇടയ്ക്ക് ഫോണിൽ കിട്ടിയപ്പോൾ വഴി തെറ്റിയെന്ന് പറഞ്ഞു. ഇതോടെ അന്വേഷണം ആരംഭിച്ചു. നാല് ദിവസത്തെ തെരച്ചിലിനൊടുവില്‍ ഇന്ന് വൈകിട്ടാണ് ശരണ്യയെ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam