
തൃശൂർ: ബിജെപിയുടെ കിറ്റ് രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിച്ച തന്നെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഭീരുത്വത്തിന്റെ അടയാളമാണെന്ന് മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി എൻ പ്രതാപൻ. തോൽവി ഉറപ്പായപ്പോൾ ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് തന്നെ നിശബ്ദനാക്കാം എന്ന് സംഘപരിവാർ കരുതുന്നുണ്ടെങ്കിൽ തെറ്റിപ്പോയെന്ന് പ്രതാപൻ കുറിച്ചു. മണലൂരിന്‍റെ ആത്മാഭിമാനം കിറ്റുകൾക്കും നോട്ടുകെട്ടുകൾക്കും മുന്നിൽ പണയപ്പെടുത്താൻ സമ്മതിക്കാത്തതാണ് താൻ ചെയ്ത തെറ്റെങ്കിൽ, ആ തെറ്റ് ആയിരം വട്ടം ആവർത്തിക്കാൻ മടിയില്ല. തന്‍റെ കൂടെ ഇവിടെയുള്ള ജനാധിപത്യ- മതേതരത്വ വിശ്വാസികളുണ്ടെന്നും പ്രതാപൻ പ്രതികരിച്ചു.
"ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ ബിജെപി -ആർഎസ്എസ് കൂട്ടുകെട്ട് ഒഴുക്കിയ കള്ളപ്പണത്തെയും കിറ്റ് രാഷ്ട്രീയത്തെയും വാടാനപ്പള്ളിയിൽ തടഞ്ഞതിന് എനിക്കെതിരെ പോലീസ് എടുത്ത ഈ അറസ്റ്റ് നടപടി ഭീരുത്വത്തിന്റെ അടയാളമാണ്. തോൽവി ഉറപ്പായപ്പോൾ ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് എന്നെ നിശബ്ദനാക്കാം എന്ന് സംഘപരിവാർ കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. അഴികൾക്കുള്ളിലാക്കിയും അക്രമം കാട്ടിയും പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കുമാകില്ല. മണലൂരിന്റെ ആത്മാഭിമാനം കിറ്റുകൾക്കും നോട്ടുകെട്ടുകൾക്ക് മുന്നിൽ പണയപ്പെടുത്താൻ സമ്മതിക്കാത്തതാണ് ഞാൻ ചെയ്ത തെറ്റെങ്കിൽ, ആ തെറ്റ് ആയിരം വട്ടം ആവർത്തിക്കാൻ എനിക്ക് മടിയില്ല.
മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി നടത്തുന്ന ഈ പോരാട്ടത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ല. കേരള പോലീസിനെ ഉപയോഗിച്ചോ മോദിയുടെയോ അമിത് ഷായുടെയോ സകല ഫോഴ്സിനെ ഉപയോഗിച്ചുള്ള നാടകങ്ങൾ കൊണ്ടോ എന്നെയും യുഡിഎഫ് പ്രവർത്തകരെയും ഭയപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ട. എന്റെ കൂടെ ഇവിടുത്തെ ജാനാധിപത്യ- മതേതരത്വ വിശ്വാസികളുണ്ട്. ആ കരുത്താണ് എന്റെ ഊർജ്ജം. ജനാധിപത്യം സംരക്ഷിക്കാനുള്ള ഈ പോരാട്ടം ജയിലിനുള്ളിലായാലും പുറത്തായാലും പൂർവ്വാധികം ശക്തിയോടെ ഞങ്ങൾ തുടരും."
വാടാനപ്പള്ളിയിൽ ബിജെപി കിറ്റ് വിതരണം നടത്തി എന്നാരോപിച്ചാണ് യുഡിഎഫ് പ്രതിഷേധിച്ചത്. ടി എന്‍ പ്രതാപന്‍ ഉള്‍പ്പടെയുള്ള യുഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രദേശത്ത് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കിറ്റ് നല്‍കിയവര്‍ ഇപ്പോഴും പുറത്താണെന്നും പ്രശ്നം ചൂണ്ടിക്കാട്ടിയവരെ അകത്താക്കുന്നുവെന്നും ടി എന്‍ പ്രതാപന്‍ വിമര്‍ശിച്ചു. യുഡിഎഫ് പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയ ബിജെപി പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.
വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യകിറ്റ് നൽകിയെന്ന ആരോപണം കടുപ്പിക്കുകയാണ് കോൺഗ്രസ്. പ്രദേശത്തെ വ്യാപാരിയുടെ ഗോഡൗണിൽ നിന്ന് സാധനം കടത്താൻ ശ്രമിച്ചെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. വ്യാപാരിയുടെ വീട്ടിലെത്തിയ നടന്‍ ദേവനടക്കം ബിജെപി നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു. സൂപ്പർ മാർക്കറ്റ് ഉടമയെയും ഒരു ബിജെപി പ്രവർത്തകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നാലായിരത്തോളം കിറ്റുകൾ സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ട് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ദേവൻ കിറ്റിന്റെ പണം നൽകാൻ വന്നതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam