
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും. വൈകിട്ട് കോഴിക്കോടെത്തുന്ന അദ്ദേഹം സമസ്ത എ.പി. വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സന്ദർശനം നടക്കാനിരിക്കെയാ സ്ത്രീകൾ വീട്ടിലിരിക്കണമെന്ന കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി ഇന്നലെ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. പരമ്പരാഗത ധാരയിലുള്ള പണ്ഡിതനാണ് കാന്തപുരമെന്നും പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകളോട് യോജിപ്പുണ്ടെങ്കിലും സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തവുമായി ബന്ധപ്പെട്ട ഈ അഭിപ്രായത്തോട് യോജിപ്പില്ലെന്നും അൻവർ ഇബ്രാഹിം പറഞ്ഞു.
അതേസമയം, മലേഷ്യൻ പ്രധാനമന്ത്രിയുടെ കോഴിക്കോട് സന്ദർശനത്തെ തുടർന്ന് വൈകിട്ട് അഞ്ച് മണി മുതൽ വിവിധ റോഡുകളിൽ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈദ്യരങ്ങാടി മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയുമുള്ള റോഡുകളിലാണ് നിയന്ത്രണം.
വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങൾ താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട വഴിയുള്ള പാത ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മലാപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയുള്ള റോഡുകളിൽ വാഹന പാർക്കിങ് പൂർണമായും നിരോധിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം പൂർത്തിയാകുന്നതുവരെ യാത്രക്കാർ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam