മലയാള മനോരമയ്ക്കും അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണത്തിൽ കോട്ടയം സൈബർ ക്രൈം പൊലീസ് കേസെടുത്തു. മലയാള മനോരമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി

കോട്ടയം: മലയാള മനോരമയ്ക്കും അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണത്തിൽ കോട്ടയം സൈബർ ക്രൈം പൊലീസ് കേസെടുത്തു. മലയാള മനോരമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

മലയാള മനോരമയുടെ കോട്ടയം ഓഫിസിലേക്ക് ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. പരസ്യമായ അധിക്ഷേപ പ്രചാരണം, മനഃപൂർവമായ അപകീർത്തിപ്പെടുത്തൽ, തുടർച്ചയായി അസഭ്യ സന്ദേശങ്ങൾ അയയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

എസ്.വി. വൈബ്സ് എന്ന ഫെയ്സ്ബുക്ക് പേജിന്റെ ഉടമ എസ്.വി. അരുൺലാൽ, ഫെയ്സ്ബുക്ക് പ്രൊഫൈലുകളായ അഷറഫ് തരംഗ്, സന്തോഷ് കുമാർ, കൂടാതെ മലയാള മനോരമ കോട്ടയം ഓഫിസിലേക്ക് അസഭ്യവും ഭീഷണിപ്പെടുത്തുന്നതുമായ ഫോൺവിളി നടത്തിയതായി പരാതിയിൽ പറയുന്ന ഫോൺ നമ്പറിന്റെ ഉടമ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.