
തൃശ്ശൂർ: സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവാഹ വാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ച കേസിൽ ഒരാളെ തൃശ്ശൂർ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി ഷിനോജാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പരാതിയുമായി കൂടുതൽ സ്ത്രീകൾ എത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു
ഫേസ്ബുക്കിലെ ഡിവോഴ്സ് മാട്രിമോണി ഗ്രൂപ്പുകളിൽ അംഗങ്ങളായവരാണ് ഇരകളിൽ അധികവും. പുനർവിവാഹത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന യുവതികളെ ഷിനോജ് വിവാഹം കഴിക്കാമെന്ന് സമ്മതിപ്പിച്ചാണ് പീഡനം. തൃശ്ശൂർ സ്വദേശിയുടെ പരാതിയിലാണ് ആദ്യ അറസ്റ്റ്. സംഭവം പൊലീസ് പറയുന്നത് ഇങ്ങനെ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഈ മാസം പതിമൂന്നിന് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് തൃശ്ശൂരിൽ എത്തിച്ചു.
വിവാഹം ഗുരുവായൂരിൽ ആയതിനാൽ തൃശ്ശൂർ ടൗണിൽ റൂമെടുത്താണ് പീഡനം. യുവതി കുളിക്കാൻ പോകുന്ന സമയം ഫോണിലുള്ള ഇയാളുടെ നമ്പർ അടക്കം എല്ലാ വിവരങ്ങളും മായ്ചു കളഞ്ഞു. പിറ്റേന്ന് ബസ് സ്റ്റാൻഡിൽ യുവതിയുമായി എത്തിയെങ്കിലും ഷിനോജ് കടന്നുകളഞ്ഞു. കട്ടപ്പന സ്വദേശിയായ ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളും ഉണ്ട്. ആദ്യ കേസിൽ അറസ്റ്റ് ഉണ്ടായതിന് പിന്നാലെ നാല് യുവതികൾ കൂടി ഷിനോജിനെതിരെ പരാതിയുമായി രംഗത്തെത്തി. ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ഷിനോജിനെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam