
തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. പോത്തൻകോട് വാവറമ്പലം സ്വദേശി ഷൈജു (39) ആണ് 42 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ഷമീർഖാന്റെ നേതൃത്വത്തിൽ പത്താംകല്ലിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.
കഴക്കൂട്ടത്തുനിന്നാണ് പ്രതി മയക്കുമരുന്ന് വാങ്ങിയത്. ഇത് പാറശാലയിലെത്തിച്ച് മറ്റൊരാൾക്ക് കൈമാറാനായിരുന്നു പദ്ധതി. പിടിക്കപ്പെടാതിരിക്കാൻ ജാഗ്രതയോടെയാണ് പ്രതികൾ നീങ്ങിയത്. സാധനം കൈമാറേണ്ട ആവശ്യക്കാരൻ്റെ ബൈക്കിന്റെ നമ്പരും, പ്രതിയായ ഷൈജു ധരിച്ചിരിക്കുന്ന ഷർട്ടിന്റെ നിറവും അടയാളമായി മുൻകൂട്ടി പറഞ്ഞുറപ്പിച്ചിരുന്നു. ഈ അടയാളങ്ങൾ നോക്കി മനസ്സിലാക്കി പാറശാലയിൽ വെച്ച് മയക്കുമരുന്ന് വാങ്ങാൻ മറ്റൊരാൾ എത്തുമെന്നായിരുന്നു കരാർ.
എന്നാൽ പ്രതികളുടെ പദ്ധതിയെക്കുറിച്ച് എക്സൈസ് സംഘത്തിന് മുൻകൂട്ടി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ നീക്കത്തിനൊടുവിലാണ് എക്സൈസ് സംഘം പത്താംകല്ലിന് സമീപം വെച്ച് ഷൈജുവിനെ തടഞ്ഞുനിർത്തി പിടികൂടിയത്. ചോദ്യം ചെയ്യലിൽ, ഷുക്കൂർ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് താൻ മയക്കുമരുന്ന് കടത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രതികളെയും മയക്കുമരുന്ന് ശൃംഖലയെയും കുറിച്ചുള്ള അന്വേഷണം എക്സൈസ് ശക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam