
കൊച്ചി: എറണാകുളം പനങ്ങാട് കെഎസ്ഇബി ജീവനക്കാർക്ക് വീട്ടുടമയുടെ ക്രൂര മർദനം. വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പനങ്ങാട് സ്വദേശി ജൈനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ മുപ്പതോടെയാണ് സംഭവം നടന്നത്. വൈദ്യുത ബിൽ അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയ പനങ്ങാട് കാമോത്തുളള ജൈനിയുടെ വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാർക്കാണ് ക്രൂര മർദനമേറ്റത്. വാടകയ്ക്ക് താമസിക്കുന്ന ജൈനിയോട് വൈദ്യുതി വിച്ഛേദിക്കുമെന്നറിയിച്ചതോടെയായിരുന്നു ആക്രമണം. ഫാനിന്റെ പെഡൽ ഉപയോഗിച്ചായിരുന്നു മർദനം. ലൈൻമാൻ കുഞ്ഞിക്കുട്ടന്റെ കൈയ്ക്കും താത്കാലിക ജീവനക്കാരനായ രോഹിതിന്റെ തലയ്ക്കും അടിയേറ്റു. തടയാൻ ശ്രമിക്കുന്നതിനിടെ രോഹിതിന്റെ ഫോണ്‍ തകർന്നു. ഇരുവരും തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തില്‍ ആയുധം ഉപയോഗിച്ച് ആക്രമിച്ചതും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുമടക്കമുളള വകുപ്പുകൾ ചുമത്തി ജൈനിക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തു. ജൈനിയുടെ പേരിൽ സമാനമായ പരാതികൾ മുൻപും ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam