
കണ്ണൂർ: കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് അഴിയൂർ സ്വദേശിയുടെ സ്രവ പരിശോധന ഫലം നെഗറ്റീവ്. ഈ മാസം 17 ന് ഷാർജയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന സിപി ഹാഷിം ഇന്നലെയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഇയാൾ ക്വാറന്റീനിലായിരുന്നുവെന്ന കാര്യം ബന്ധുക്കൾ ആശുപത്രിയിൽ മറച്ചുവെച്ചത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു.
ഡോക്ടർമാരും നഴ്സുമാരുമടക്കം നിരവധി പേർ ഇതേ തുടർന്ന് ക്വാറന്റീനിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതോടെ ഇവരുടെ ക്വാറന്റീൻ പിൻവലിക്കും. 62കാരനായ ഹാഷിം തലശ്ശേരി സഹകരണ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആദ്യം മാഹി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കൊവിഡ് നിരീക്ഷണത്തിലുള്ള ആളായിരുന്നു എന്ന് ബന്ധുക്കൾ ആദ്യം ആശുപത്രിയിൽ പറഞ്ഞില്ല. ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കാതെയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്രവ പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam