സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ വിൽസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എസ് പി നമ്പൂതിരിക്കായി കേസ് നൽകിയിരിക്കുന്നത്
തിരുവനന്തപുരം: ലോകമാകെ കൊവിഡ് അനിയന്ത്രിതമായി വ്യാപിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ സൗജന്യ കൊവിഡ് ചികിത്സ മുഴുവൻ രാജ്യങ്ങളിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളിയായ എസ് പി നമ്പൂതിരി അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ഇതുവരെയും കൃത്യമായ പ്രതിവിധി കണ്ടുപിടിച്ചിട്ടില്ലാത്ത ഈ മഹാമാരിയ്ക്ക് വാക്സിൻ മാത്രമാണ് നിലവിൽ പ്രതീക്ഷ. അതിനാൽ കൊവിഡ് ചികിത്സാ ഏകീകരിക്കണമെന്നും സൗജന്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് താൻ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് എസ് പി നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ വിൽസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എസ് പി നമ്പൂതിരിക്കായി കേസ് നൽകിയിരിക്കുന്നത്. നികുതി നൽകുന്ന പൗരന്റെ അവകാശമാണ് ചികിത്സയെന്നും പുറത്തിറങ്ങാനാകാതെ വരുമാനം കണ്ടെത്താനാകാതെ ഉഴലുന്ന ഈ കാലഘട്ടത്തിൽ ചികിത്സ സൗജന്യമാക്കണം. രാജ ഭരണകാലത്ത് തിരുവിതാംകൂറിൽ മഹാമാരി പടർന്നപ്പോൾ സൗജന്യ ചികിത്സ ലഭ്യമാക്കിയിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭരണം കയ്യാളുന്നവരുടെ ഉത്തരവാദിത്വമാണ് പൗരന്റെ ആരോഗ്യമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona