
മാന്നാർ: ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സഞ്ചരിച്ച സ്കൂട്ടറിൽ ബസ് തട്ടിയെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. മാവേലിക്കര പുതിയകാവ് ശ്രീരംഗം വീട്ടിൽ വിപിൻ കൃഷ്ണനെയാണ് (46) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. മർദനത്തിൽ പരിക്കേറ്റ ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവർ മുതുകുളം കല്ലിന്റെ കിഴക്കേതിൽ വിജയൻ (55) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെ പത്തേകാൽ മണിയോടെ മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിൽ ചെന്നിത്തല പുത്തുവിളപടി ജംഗ്ഷനിലാണ് സംഭവം. ചെങ്ങന്നൂരിൽ നിന്ന് പള്ളിപ്പാട് വഴി ആലപ്പുഴയ്ക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസ് പുത്തുവിളപടി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിയുകയായിരുന്നു. ഈ സമയത്ത് മാവേലിക്കര ഭാഗത്ത് നിന്ന് വന്ന വിപിൻ കൃഷ്ണന്റെ സ്കൂട്ടർ നിയന്ത്രണം തെറ്റി ഗട്ടറിൽ വീണു. ഇതുകണ്ട് ബസ് നിർത്തിയ ഡ്രൈവർ വിജയനെ, ബസ് തട്ടിയാണ് തങ്ങൾ വീണതെന്ന് ആരോപിച്ച് വിപിൻ കൃഷ്ണൻ ആക്രമിക്കുകയായിരുന്നു. ബസിന് കുറുകെ സ്കൂട്ടർ വെച്ച് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. മർദനത്തിനിടെ നെഞ്ചിനും വാരിയെല്ലിനും ചവിട്ടേറ്റാണ് ഡ്രൈവർ വിജയന് പരിക്കേറ്റത്.
സംഭവത്തിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച വിപിൻ കൃഷ്ണനെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞെത്തിയ മാന്നാർ പൊലീസ് ഇൻസ്പെക്ടർ ബിജു എസ് വി, എസ്ഐ ഷൈജ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam