എ കെ ശശീന്ദ്രനെതിരെ മാണി സി കാപ്പൻ വിഭാഗം പരാതി നൽകി. ശരദ് പവാറിനാണ് പരാതി നൽകിയത്. തിരുവനന്തപുരത്ത് ശശീന്ദ്രൻ ഒരു വിഭാഗം പ്രവർത്തകരുടെ യോഗം വിളിച്ചതിനാണ് പരാതി
മുംബൈ: സംസ്ഥാന എൻസിപി പിളർപ്പിലേക്കെന്ന സൂചനകൾക്കിടെ പാലാ എംഎൽഎ മാണി സി.കാപ്പൻ മുംബൈയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കാണ്ടു. രാവിലെ 9 മണിക്ക് പവാറിന്‍റെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നത്. പാലായിൽ ജോസ് കെ മാണി തന്നെ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ മുന്നണി വിടണമെന്ന നിലപാട് കൂടിക്കാഴ്ചയിൽ ആവർത്തിച്ചതായാണ് കരുതുന്നത്.
മുന്നണി മാറ്റക്കാര്യത്തിൽ തീരുമാനം വൈകരുതെന്ന് കാട്ടി ടി.പി. പിതാംബരൻ ശരദ് പവാറിന് കത്ത് എഴുതിയിരുന്നു. കേരളത്തിലേക്ക് വരാനുള്ള തീരുമാനം ശരദ് പവാർ പിൻവലിച്ച സാഹചര്യത്തിൽ ഇപ്പോഴത്തെ കൂടിക്കാഴ്ചകൾ നിർണായകമാണ്. പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയുമായി അഭിപ്രായ വ്യത്യാസം കടുത്തതോടെ മുന്നണി മാറ്റത്തെ കുറിച്ച് ഇനിയും തീരുമാനം വൈകിക്കാനാകില്ലെന്ന നിലപാടിലാണ് മാണി സി കാപ്പൻ. എന്നാൽ, പാലായ്ക്ക് പകരം കുട്ടനാട് എന്ന അനുനയ ഫോര്‍മുല എകെ ശശീന്ദ്രൻ പക്ഷം മുന്നോട്ട് വയ്ക്കുന്നു. പാലാ വിട്ട് ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പൻ. ഇതിനിടെയാണ് ശശീന്ദ്രൻ പക്ഷം തിരുവനന്തപുരത്ത് യോഗം ചേർന്നത്.
ഇതോടെ എ കെ ശശീന്ദ്രനെതിരെ മാണി സി കാപ്പൻ വിഭാഗം പരാതി നൽകി. ശരദ് പവാറിനാണ് പരാതി നൽകിയത്. തിരുവനന്തപുരത്ത് ശശീന്ദ്രൻ ഒരു വിഭാഗം പ്രവർത്തകരുടെ യോഗം വിളിച്ചതിനാണ് പരാതി. ശശീന്ദ്രനെതിരെ പാർട്ടി നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പാലാ സീറ്റിനെച്ചൊല്ലി, ഇടതു മുന്നണി വിടുന്ന കാര്യത്തിൽ എൻസിപിക്ക് അകത്തുള്ള ഭിന്നാഭിപ്രായം മറനീക്കി പുറത്തുവന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ പരാതി.