കൊച്ചി/ കോട്ടയം: മാണി സി കാപ്പന്‍റെ പുതിയ പാർട്ടി പ്രഖ്യാപനം 22-ന് ശേഷം ഉണ്ടാകും. കാപ്പന്‍റെ പാർട്ടിയെ ഘടക കക്ഷിയാക്കുന്ന കാര്യത്തിൽ യുഡിഎഫ് വൈകാതെ തീരുമാനം എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം, പാർട്ടി വിരുദ്ധപ്രവർത്തനത്തിന് മാണി സി കാപ്പനെ എൻസിപിയിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കി.
പാലായിലെ ശക്തി പ്രകടനം യുഡിഎഫ് കേന്ദ്രങ്ങളിലുണ്ടാക്കിയ മതിപ്പ് മുതലാക്കി വേഗത്തിൽ മുന്നണിയിൽ കടക്കാനുള്ള നീക്കങ്ങളാണ് മാണി സി കാപ്പനും കൂട്ടരും നടത്തുന്നത്. ഇതിനായി പുതിയ പാർട്ടി രൂപീകരിക്കാൻ കാപ്പൻ അധ്യക്ഷനായി പത്തംഗ സമിതിയെ നിയോഗിച്ചു. 22-ന് തിരുവനന്തപുരത്ത് കാപ്പൻ അനുകൂലികളായ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ പാർട്ടിയുടെ പേര്, ഭരണഘടന, കൊടി, ചിഹ്നം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും. കോട്ടയത്ത് രമേശ് ചെന്നിത്തല വിവിധ മേഖലയിലെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മാണി സി കാപ്പനും എത്തിയിരുന്നു. പാലാ ഉൾപ്പെടെ മൂന്നു സീറ്റുകൾ ലഭിക്കുമെന്നാണ് കാപ്പൻറെ വിശ്വാസം.
പുതിയ പാർട്ടിക്കായി എൻസിപി കേരള, എൻസിപി യുപിഎ എന്നീ പേരുകൾക്കാണ് മുൻഗണന. എൻസിപിയിൽ കാപ്പനെ അനുകൂലിക്കുന്നവരുടെ യോഗം 29-ന് മുമ്പ് വിവിധ ജില്ലകളിൽ വിളിച്ചു ചേർക്കാനാണ് തീരുമാനം.
സലിം പി മാത്യു, സുൾഫിക്കർ മയൂരി, ബാബു കാർത്തികേയൻ തുടങ്ങിയ സംസ്ഥാന നേതാക്കളും കോട്ടയം ജില്ലാ പ്രസിഡന്‍റ് സാജു എം ഫിലിപ്പ് അടക്കമുള്ള വിവിധ ജില്ലാ നേതാക്കളും ഒപ്പുവെച്ച രാജിക്കത്ത് ദേശീയ അധ്യക്ഷൻ ശരദ് പവാറിന് അയച്ചിട്ടുണ്ട്. എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരനെ തന്‍റെ പാളയത്തിൽ എത്തിക്കാനുള്ള ശ്രമവും മാണി സി കാപ്പൻ നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam