
തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ അപകടത്തിൽ പ്രതികരിച്ച് മണിയൻപിള്ള രാജു. ഭയമുള്ള ആളാണെന്നും അതുകൊണ്ടാണ് വാഹനം നിർത്താതെ പോയതെന്നും മണിയൻപിള്ള രാജു പ്രതികരിച്ചു. യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ മണിയൻപിള്ള രാജുവിൻറെ കാർ ഇടിക്കുകയായിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ അപകടത്തിൽപെട്ട രണ്ട് യുവാക്കളും എഴുന്നേറ്റ് നിൽക്കുന്നുണ്ടായിരുന്നെന്നും കാർ മുന്നോട്ടെടുത്തതിന് ശേഷം ക്ലബ്ബിൽ വിളിച്ചു പറഞ്ഞെന്നും രാജു പറഞ്ഞു. കൂടാതെ സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു, ഡ്രൈവർ ഇല്ലാത്തതുകൊണ്ട് വാഹനം ഇപ്പോൾ എത്തിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചപ്പോൾ രാവിലെ കൊണ്ടുവന്നാൽ മതിയെന്ന് പൊലീസ് പറഞ്ഞു. യുവാക്കൾക്ക് കാര്യമായി ഒന്നും പറ്റാത്തത് ആണ് ആശ്വാസമെന്നും ആർക്കെങ്കിലും എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എൻറെ ജന്മം പാഴായിപ്പോയേനെ, ഒന്നും പറ്റാതിരുന്നതിൽ ദൈവത്തിന് നന്ദി പറയുന്നു എന്നും മണിയൻപിള്ള രാജു പറഞ്ഞു.
സംഭവത്തിൽ പ്രതികരിച്ച് രാജുവിൻറെ സുഹൃത്ത് കൂടിയായ ശാസ്തമംഗലം മോഹനും പ്രതികരിച്ചു. ട്രിവാൻഡ്രം ക്ലബിൽ നിന്ന് ഒരുമിച്ചാണ് ഇരുവരും മടങ്ങിയതെന്നും രാജുവിന്‍റെ കാറിനു തൊട്ടു പിന്നിൽ ആയിരുന്നു താൻ, അമിത വേഗത്തിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു എന്നും ശാസ്തമംഗലം മോഹൻ പറയുന്നു. എന്നാൽ കാർ നിർത്താതെ പോയപ്പോൾ താൻ രാജുവിനെ വിളിച്ചുവെന്നും നിർത്താതെ പോയത് എന്തു കൊണ്ടെന്നു ചോദിച്ചു, പേടി കൊണ്ടെന്നു പറഞ്ഞു എന്നും അദ്ദേഹം പ്രതികരിച്ചു എന്നുമാണ് പ്രതികരണം.
കേസിൽ മണിയൻപിള്ള രാജുവിന് ജാമ്യം ലഭിച്ചു. അപകടത്തിൽ മണിയൻപിള്ള രാജുവിനെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷനിൽ ഹാജരായ നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു മ്യൂസിയം പൊലീസ്. അതിനിടെ, അപകടമുണ്ടാക്കിയ വോള്‍വോ കാര്‍ കണ്ടെത്തി. ടെന്നീസ് ക്ലബ്ബിന്‍റെ പിന്നിൽ നിന്നാണ് മണിയൻപിള്ള രാജുവിന്‍റെ കാര്‍ കണ്ടെത്തിയത്. മണിയൻപിള്ള രാജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണിപ്പോള്‍ വാഹനം കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam